കൊച്ചി: ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 32 കേസുകളില്‍ 23 എണ്ണത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ എതിര്‍കക്ഷിയായ സിബിഐയ്ക്ക് നോട്ടീസ് നല്‍കാനും ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് രാജ വിജയരാഘവന് നിര്‍ദ്ദേശിച്ചു.
സാന്റിയാഗോ മാര്ട്ടിന് ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ സിക്കിം, ഭൂട്ടാന് ലോട്ടറി തട്ടിപ്പുകേസുകളുടെ അന്വേഷണം 2011 ജൂണ്‍ പതിനെട്ടിനാണ് സര്‍ക്കാര്‍ സിബിഐയ്ക്കു വിട്ടത്. എന്നാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 32 കേസുകളില്‍ 23 എണ്ണത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു.
കേസന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നല്കിയ അപേക്ഷ സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി എറണാകുളം സിജെഎം കോടതി ശരിവെക്കുകയും ചെയ്തിരുന്നു. പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിച്ച സിജെഎം കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: