കൊട്ടാരക്കര: കൈതക്കോട് വാട്ടര്‍ ടാങ്ക് വീടിനു മുകളില്‍ വീണ് കുട്ടിമരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ എഞ്ചിനീയറെ റിമാന്റ് ചെയ്തു.‘ഭൂഗര്‍ഭ ജലവിഭവ വകുപ്പ് കൊല്ലം അസി.എഞ്ചിനീയര്‍ തിരുവനന്തപുരം തിരുമല മൈത്രി നഗര്‍ മനു നിവാസില്‍ എം.ടി. മഞ്ജേഷിനെയാണ് കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തത്. രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. ഇതേ വകുപ്പിലെ കോട്ടയം എക്സി. എഞ്ചിനീയര്‍ സെല്‍വനാണ് മറ്റൊരു പ്രതി.
ഇയാള്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചിട്ടും ഹാജരായില്ല. തിങ്കളാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇന്നലെ ഹാജരാകാമെന്ന വ്യവസ്ഥയില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് എം.ടി. മഞ്ജേഷിനെയും സെല്‍വനെയും സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്പെന്ഷന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും വകുപ്പ് മന്ത്രിയുടെ ഓഫീസിലാണിപ്പോള്‍ ഫയലെന്ന് വകുപ്പ് തല ഡയറക്ടര്‍ കെ.എസ്.മധു പറഞ്ഞു. താന്‍ തന്നെയാണ് അശോക്കുമാറിന്റെ പേരില്‍ കരാര്‍ ഏറ്റെടുത്ത് കുടിവെള്ള പദ്ധതി സ്ഥാപിക്കുന്ന ജോലി ചെയ്തതെന്ന് മഞ്ജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കരാര്‍ രേഖകളില്‍ ഒപ്പിട്ടതുകൊണ്ടുതന്നെ തിരുവനന്തപുരം സ്വദേശിയായ അശോക്കുമാറിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളും ഒളിവിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2015 ആഗസ്റ്റിലാണ് കൈതക്കോട് വേലംപൊയ്ക കുടിവെള്ളപദ്ധതി നടപ്പാക്കിയത്. 6.4 ലക്ഷം രൂപക്ക് നടപ്പാക്കിയ പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
ഇതുള്‍പ്പടെ 15 കുടിവെള്ള പദ്ധതികളും ഈ എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക വളര്‍ച്ചയെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇതിനിടെ കസ്റ്റഡിയിലെടുത്ത എഞ്ചിനീയറെ വിട്ടയച്ച സംഭവം വിവാദമാകുന്നു. കേസിലെ പ്രതിയാണെന്ന് ബോദ്ധ്യപ്പെട്ടശേഷമാണ് സെല്‍വനെ പോലീസ് വിട്ടയച്ചത്. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കും പങ്കുള്ളതായാണ് പോലീസ് അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടത്.
സെല്വന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കുന്നതിനുള്ള അവസരമൊരുക്കുകയായിരുന്നുവെന്നാണ് പൊലീസെന്നാണ് ഇപ്പോള്‍ ആക്ഷേപം. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഇവര്‍ക്ക് വേണ്ടി ഉണ്ടായതാണ് പോലിസിന്റെ മനംമാറ്റത്തിന് പിന്നിലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: