എടപ്പാള്‍(മലപ്പുറം): എടപ്പാള്‍ സ്വദേശിയായ ദളിത് പെണ്‍കുട്ടി കലബുറഗിയില്‍ റാഗിങ്ങിനിരയായ സംഭവത്തില്‍ കര്‍ണ്ണാടക പോലീസ് എടപ്പാളിലെത്തി തെളിവെടുത്തു. ബംഗ്ലൂരുവിലെ സ്വകാര്യ നേഴ്സിംഗ് കോളജ് വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി(19) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംങ്ങിനിരയായത്.
സംഭവത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെത്തിയതിന് ശേഷം അശ്വതിയെ ആദ്യം ചികിത്സിച്ച എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നലെ കര്‍ണ്ണാടക പോലീസ് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പി ജാന്‍വിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സംഘം ആശുപത്രി സൂപ്രണ്ടില്‍ നിന്നും അശ്വതിയെ ചികിത്സിച്ച ഡോക്ടര്‍മാരായ ഡോ.മുഹമ്മദ് ജാവേദ്, ഡോ.മനോജ് കുമാര്‍, ഡോ.ശ്രീകുമാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു.
എന്തിനാണ് ചികിത്സ തേടിയത്, എന്തൊക്കെ ചികിത്സകളാണ് നല്‍കിയത് തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.ഗുരുതരാവസ്ഥയിലായ അശ്വതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന്
കര്‍ണ്ണാടക ഡിവൈഎസ്പി
കോഴിക്കോട്: കലബുറഗിയിലെ അല്ഖമാര് നഴ്സിംഗ് കോളേജില്‍ എടപ്പാള്‍ സ്വദേശിയായ ദളിത് വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിന് ഇരയായ സംഭവത്തില്‍ അന്വേഷണ സംഘം പ്രാഥമിക റിപ്പോര്‍ട്ട് താമസിയാതെ നല്‍കുമെന്ന് ഡിവൈഎസ്പി എസ്. ജാഹ്നവി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. റാഗിങ് നടന്നുവെന്നാണ് പെണ്‍കുട്ടി ആവര്‍ത്തിച്ചതെന്ന് അവര്‍ പറഞ്ഞു.
ഒളിവില്‍ പോയ നാലാം പ്രതി കോതനെല്ലൂര്‍ മാഞ്ഞൂര്‍ ചാമക്കാര ശില്പാ ജോസ് കസ്റ്റഡിയിലാണെന്ന് പ്രചരണം ശരിയല്ലെന്ന് അവര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം റിപ്പോര്‍ട്ട് എസ്പി എന്‍.ശശിക്ക് കൈമാറും.
മെഡിക്കല്‍ കോളജ് ചികിത്സയിലുള്ള അശ്വതി ഉള്‍പ്പെടെ അഞ്ച്പേരുടെ മൊഴി അന്വേഷണ സംഘം തിങ്കളാഴ്ച ശേഖരിച്ചിരുന്നു. അശ്വതി, കെ.പി.ജാനകി, അമ്മാവന് കെ.പി. അപ്പുണ്ണി, സഹോദരങ്ങളായ കെ.പി. ഭാസ്കരന്, കെ.പി.ചന്ദ്രന് എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: