കൊച്ചി: കുട്ടികളെ മാതാപിതാക്കള്‍ക്ക് വിട്ടുകിട്ടാത്ത സംഭവത്തെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗവും എറണാകുളം ജില്ലയുടെ ചുമതലയുമുള്ള പി.യു. നീന പറഞ്ഞു. പോലീസ് കുട്ടികളുടെ വീട്ടില്‍ എത്തി പിതാവ് ജോസിനോടും മാതാവ് ക്ലാരയോടും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന് ജോസ് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനിടെ തൃക്കാക്കര ബോയ്സ് ഹോമില്‍ കഴിയുന്ന മൂന്ന് കുട്ടികളെ ഒരാഴ്ചയായി സ്കൂളില്‍ അയയ്ക്കുന്നില്ല. മൂത്തകുട്ടി കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കുട്ടികള്‍ സമയത്ത് ആഹാരം പോലും കഴിക്കാതെ തടങ്കലില്‍ കഴിയുന്നതുപോലെയാണ് ഹോമില്‍ താമസിക്കുന്നത്. കുട്ടികള്‍ക്കെല്ലാം മാതാപിതാക്കള്‍ക്കൊപ്പം സന്തോഷമായി ജീവിക്കാനാണ് ആഗ്രഹം.
ഇതിനിടെ സഭയുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: