തൃശൂര്‍: മോദി സര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ തൃശൂരിന് പുനര്ജന്മം. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അമൃത് പദ്ധതിയുടെ ഭാഗമായി എട്ടുകോടി രൂപ അനുവദിച്ചു. വര്‍ഷക്കാലത്തുപോലും കുടിവെള്ളക്ഷാമം നേരിടുന്ന തൃശൂരിന് വന്‍ അനുഗ്രഹമാവുകയാണ് പദ്ധതി.
അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരണ സംവിധാനങ്ങള്‍, ഡ്രൈനേജ്, നഗര ഗതാഗതം, പാര്‍ക്കുകളും ഹരിത ഇടങ്ങളും സംരക്ഷിക്കല്‍ എന്നിവക്കായി ആകെ 71.03 കോടി രൂപ കേന്ദ്രം തൃശൂരിന് നല്‍കും. ഇതില്‍ ആദ്യഗഡുവായാണ് നടപ്പ് സാമ്പത്തിക വര്‍ഷം കുടിവെള്ള പദ്ധതിക്കായി എട്ടുകോടി രൂപ അനുവദിച്ചത്. നഗരത്തിലെ കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുക ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ തുക ഉപയോഗപ്പെടുത്താനാകും. അഞ്ചുവര്‍ഷം കൊണ്ടാണ് അമൃത് നഗരം പദ്ധതി പൂര്‍ണമായും നടപ്പാക്കുക.
കേരളത്തില്‍ തൃശൂര്‍ ഉള്‍പ്പടെ ഒമ്പത് നഗരങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഹൈപവര്‍ സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും അമൃത് പദ്ധതി നടപ്പിലാക്കുക. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മേയര്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് ലെവല്‍ ഇംപ്രൂവ്മെന്റ് പ്ലാന്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും പ്രത്യേക പരിശീലനം നല്കി.
കേന്ദ്രസര്‍ക്കാര്‍ പുതുതായി ആവിഷ്കരിച്ച് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് അമൃത് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അടല്‍ മിഷന് ഫോര്‍ റിജ്യുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് എന്ന പദ്ധതി. അഞ്ഞൂറ് നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: