തിരുവനന്തപുരം: എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ പത്തുമാര്‍ക്കെങ്കിലും നേടി യോഗ്യത നേടാനാവാതെ പുറത്തായവര്‍ക്ക് എന്‍ജിനീയറിങ് പ്രവേശനം അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം മാനേജ്മെന്റുകള്‍ അംഗീകരിച്ചു. എന്‍ട്രന്‍സ് റാങ്ക്പട്ടികയിലുള്ളവര്‍ക്ക് മാത്രമായി ഇത്തവണ എന്‍ജിനീയറിങ് പ്രവേശനം അനുവദിക്കാനുള്ള കരാറില്‍ മാനേജ്മെന്റ് അസോസിയേഷന് ഒപ്പുവച്ചു.
57 സ്വാശ്രയകോളേജുകളിലെ 50ശതമാനം മെരിറ്റ് സീറ്റുകളില്‍ പ്രത്യേക ഫീസായ 25,000 രൂപ ഒഴിവാക്കി 50,000 രൂപയെന്ന ഒരേ ഫീസ് ഈടാക്കാനും ധാരണയായി. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രവേശനകരാറില് മാനേജ്മെന്റുകള്‍ ഒപ്പുവച്ചത്.
ഒഴിവുള്ള മെരിറ്റ് സീറ്റുകളില്‍ എന്‍ട്രന്‍സ് റാങ്ക് പരിഗണിക്കാതെ പ്ലസ് ടുവിന് 60ശതമാനം മാര്‍ക്കുള്ളവരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. സംസ്ഥാന എന്ട്രന്സിനു പുറമേ അഖിലേന്ത്യാ എന്‍ട്രന്‍സ്, സ്വാശ്രയ എന്‍ട്രന്‍സ് പരീക്ഷകളില്‍ യോഗ്യതനേടിയവര്‍ക്കും പ്രവേശനം നല്‍കാം. 98 സ്വാശ്രയകോളേജുകളിലേക്കുള്ള പ്രവേശനത്തിനാണ് കരാറായത്. 41 സ്വാശ്രയകോളേജുകളില്‍ 50ശതമാനം മെരിറ്റ് സീറ്റുകളിലേക്ക് രണ്ടുതരം ഫീസായിരിക്കും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും സാമ്പത്തികമായി പിന്നാക്കമുള്ളതുമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 25,000രൂപ പ്രത്യേകഫീസ് ഒഴിവാക്കും. 50ശതമാനം മെരിറ്റ് സീറ്റുകളില്‍ പകുതി ഈ വിഭാഗത്തിന് മാറ്റിവയ്ക്കും. ശേഷിക്കുന്ന പകുതി സീറ്റുകളില്‍ 50,000 രൂപ ഫീസും 25,000 രൂപ പ്രത്യേകഫീസും ഈടാക്കും.
സ്വാശ്രയകോളേജുകളിലേക്ക് മൂന്ന് അലോട്ട്മെന്റുകള്‍ നടത്തും. പട്ടികവിഭാഗങ്ങളുടേയും സംവരണ വിഭാഗങ്ങളുടേയും സീറ്റുകള്‍ മെരിറ്റിലേക്ക് വകമാറ്റുന്നതിന് മുമ്പ് എന്‍ട്രന്‍സ് കമ്മിഷണര്‍ പ്രത്യേകവിജ്ഞാപനമിറക്കി കുട്ടികളെ ഇക്കാര്യം അറിയിക്കും. സംവരണവിഭാഗങ്ങളിലെ കുട്ടികള്‍ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയേ സീറ്റുകള്‍ വകമാറ്റൂവെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: