തിരുവനന്തപുരം: ബിപിഎല്‍ കാര്‍ഡുകള്‍ തിരിച്ചേല്പിച്ച് എപിഎല്‍ കാര്‍ഡുകള്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മുപ്പതിനായിരമായി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നേരത്തെ ഇരുപത്തി രണ്ടായിരത്തി അന്പത്തിയെട്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ബിപിഎല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡുകളിലേയ്ക്ക് മാറിയിരുന്നു. രണ്ട് വര്‍ഷം മുമ്പുള്ള കണക്കുകള്‍ പ്രകാരം ഇരുപത്തി നാലായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ബിപിഎല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പുതുതായി സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥരില്‍ പലരും ബിപിഎല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍കൂടി തങ്ങളുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എപിഎല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കി.
ഫെബ്രുവരി 10 വരെയുള്ള കണക്കുകള്‍ പ്രകാരം ഇരുപത്തി ഒന്പതിനായിരത്തി ഇരുന്നൂറ്റി പതിനൊന്നുപേര്‍ ബിപിഎല്‍. കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എപിഎല്‍ കാര്‍ഡിലേയ്ക്ക് മാറിയിട്ടുണ്ട്. വിവിധ ജില്ലയില്‍ ബിപിഎല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എപിഎല്‍ കാര്‍ഡുകളിലേയ്ക്ക് മാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ ഇപ്രകാരമാണ്.
തിരുവനന്തപുരം ജില്ലയില്‍ 2859, കൊല്ലം 3489, ആലപ്പുഴ 3911, പത്തനംതിട്ട 1105, കോട്ടയം 2648, ഇടുക്കി 687, എറണാകുളം 2084, തൃശൂര്‍ 1557, പാലക്കാട് 776, മലപ്പുറം 2526, കോഴിക്കോട് 3558, വയനാട് 563, കണ്ണൂര്‍ 2535, കാസര്‍ഗോഡ് 913.
റേഷന്‍ സബ്സിഡി ഇനത്തില്‍ ഭീമമായ തുകയാണ് സര്‍ക്കാര്‍ ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് പൂര്‍ണ്ണമായി സബ്സിഡി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവരും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പു മന്ത്രി ഷിബുബേബിജോണ്‍ അറിയിച്ചു.. ഇത്തരത്തിലുള്ളവരും അവരുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എപിഎല്‍ വിഭാഗത്തിലേയ്ക്ക് മാറണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: