കണ്ണൂര്‍: മലബാറില്‍ അടുത്തിടയായി നാവിനുള്ള അര്‍ബൂദം കൂടുതലായി കാണപ്പെടുന്നതായും എല്ലാതരം കാന്‍സറുകളും പിടിപെടുന്നത് കൂടുതലും 50 വയസ്സിനും 70 നും ഇടയില്‍ ഉളളവര്ക്കാണെന്നും മലബാര്‍ കാന്‍സര്‍സെന്റര്‍ ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രഹ്മണ്യന് അഭിപ്രായപ്പെട്ടു. നാവ് കാന്‍സര്‍ യുവാക്കളിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇതിന് കൃത്യമായ കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പുകയിലയുടെ ഉപയോഗമോ പാരമ്പര്യമോ ഇതിന് കാരണമാകാമെന്നും ഡോ.സതീഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിലെ ആശുപത്രി അധിഷ്ഠിത അര്‍ബൂദ രജിസ്ട്രിയുടെ(എച്ച്ബിസിആര്‍) അടിസ്ഥാനത്തില്‍ മലബാര്‍ മേഖലയിലുള്ള അര്‍ബുദത്തില്‍ നിന്നും വളരെ വ്യത്യസ്തമായ കണക്കുകളാണ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നും ലഭിക്കുന്നത്. ഇത് അര്ബൂദത്തിന് ഭൂപ്രകൃതിയുമായും ശീലങ്ങളുമായുള്ള ബന്ധത്തിന് ആക്കം കൂട്ടുന്നുണ്ട്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ തൈറോയ്ഡ് കാന്‍സര്‍ സ്ത്രീകളില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുമ്പോള് അത് മലബാറില്‍ മുന്‍പന്തിയിലുള്ള അര്‍ബുദമല്ല. തെക്കന്‍ ഭാഗങ്ങളില്‍ പ്രോസ്റ്റേറ്റ് കാന്‍സറും രക്താര്‍ബുദ ബാധിതരായ സ്ത്രീകളുടെ എണ്ണവും കൂടുതലാണ്. ആമാശയത്തിനുള്ള കാന്‍സര്‍ മലബാറില്‍ പുരുഷന്മാരില് മുന്നിട്ട് നില്ക്കുന്ന അര്‍ബുദമാണ്. എന്നാല്‍ തെക്കന്‍ഭാഗങ്ങളില്‍ ഇത് അത്രത്തോളമില്ല. ആമാശയത്തിനുള്ള കാന്‍സര്‍ പൊതുവെ ആഹാരരീതിയുമായി ബന്ധമുള്ളതാണ്. 2010 മുതല്‍ 2014 വരെയുള്ള കണക്ക് പ്രകാരം 15838 പേര് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇവരില്‍ 53.2 ശതമാനം പുരുഷന്മാരും 46.8 ശതമാനം സ്ത്രീകളുമാണുള്ളത്. ഇതില്‍ 102 പേര് 15 വയസ്സില്‍ താഴെയുള്ളവരും 6058 പേര് 65 വയസ്സിന് മുകളിലുള്ളവരുമാണ്. ഇതില്‍ പുരുഷന്മാരില് 52.1 ശതമാനവും സ്ത്രീകളില്‍ 18.48 ശതമാനവും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് കാന്‍സര്‍ രോഗം പിടിപെട്ടവരാണെന്നും പ്രായം കൂടുന്തോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും 20-40 വയസ്സുവരെയുള്ളവര്‍ക്ക് സാധാരണയായി 10 ശതമാനം മാത്രമെ കാന്‍സര്‍ സാധ്യതയുള്ളുവെന്നും ഡോ.സതീഷ് പറഞ്ഞു.
ഇന്ത്യയില്‍ കാന്‍സര്‍രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കാന്‍സര്‍ രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുമെങ്കിലും പ്രത്യേകിച്ചു കേരളത്തിലുള്ളവര്‍ കാന്‍സര്‍ രോഗം പിടിപ്പെട്ട് ചികിത്സയ്ക്കെത്തുന്നത് മൂന്നോ നാലോ സ്റ്റേജിലാണ്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലെത്തുകയും രോഗിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പ്രയാസമാകുകയും ചെയ്യുന്നു. ചില ലക്ഷണങ്ങള്‍ കണ്ടാല്‍പ്പോലും നമ്മളില്‍ പലരും അതിന് വേണ്ടത്ര ശ്രദ്ധ നല്കുന്നില്ലെന്നതും ഡോക്ടര്‍മാരും ഇതേക്കുറിച്ച് ബോധവാന്മാരാകുന്നില്ലെന്നതും ചികിത്സ വൈകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളാണ്. മറ്റ് രാജ്യങ്ങളിലുള്ളവര്‍ കൃത്യമായ ചെക്കപ്പിലൂടെ രോഗവിവരം നേരത്തെ തന്നെ മനസ്സിലാക്കി ഉടന്‍തന്നെ ചികിത്സക്ക് വിധേയമായി ഭേദപ്പെടുമ്പോള്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ട് ഇപ്പോള്‍ കാന്‍സര്‍ രോഗത്തിനുള്ള ചികിത്സ ചെലവ് മുന്‍കാലങ്ങളിലെ പോലെ വലിയ പ്രയാസങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല. എംസിസി, ആര്‍സിസി സെന്ററുകളില്‍ കാന്‍സര്‍ ചികിത്സക്ക് നല്ല ഇളവാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗികളുടെയും അവര്‍ സ്വീകരിക്കുന്ന വിവിധ ചികിത്സാരീതികളുടെയും വിവരങ്ങള്‍ ശേഖരിച്ച് വിവിധ തരം കാന്‍സര്‍ ബാധിച്ച രോഗികളുടെ ഉന്നമനത്തിന് ഉപകാരപ്രദമാക്കുകയെന്ന ഉദ്ദേശത്തോടെ 2010ല്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആരംഭിച്ച ആശുപത്രി അധിഷ്ഠിത അര്‍ബുദ രജിസ്ട്രി റിപ്പോര്‍ട്ട് (എച്ച്ബിസിആര്‍) അഞ്ചാം തവണയും പ്രസിദ്ധീകരിക്കുവാന്‍ തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. 2010-2014 വരെയുള്ള വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തേടെ ആരംഭിച്ച രജിസ്ട്രിയില്‍ എംസിസിയില്‍ ചികിത്സയ്ക്കെത്തുന്നവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഇതിന് പുറമെ കണ്ണൂര്‍, കാസര്‍കോട്, മാഹി എന്നിവിടങ്ങളിലുണ്ടാകുന്ന അര്‍ബുദത്തിന്റെ വിവരങ്ങളും കൂടാതെ അര്‍ബുദം മൂലം മരിക്കുന്നവരുടെ കൃത്യമായ കണക്കും ശേഖരിക്കുന്നതിന് വേണ്ടി 2014ല്‍ ഒരു ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയും(പി ബി സി ആര്)എംസിസിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം പറഞ്ഞു.
കാന്‍സര്‍ രോഗികളുടെ എണ്ണത്തെപറ്റിയും ഏതൊക്കെ കാന്‍സറാണ് കൂടി വരുന്നത് എന്നതിനെ പറ്റിയും കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് എല്ലാ സ്ഥലങ്ങളിലും ശേഖരിക്കുവാന്‍ സാധിക്കണം. ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയിലൂടെ ചില പ്രത്യേക സ്ഥലങ്ങളില്‍ പുതുതായുണ്ടാകുന്ന കാന്‍സര്‍ രോഗികളുടെ വിവരം കൃത്യതയോടെ ശേഖരിക്കുവാനും സാധിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ നിയന്ത്രണപദ്ധതികള്‍ രൂപപ്പെടുത്താനും സാധിക്കും. ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രി എംസിസിയില്‍ ആരംഭിച്ച് രണ്ട് വര്‍ഷമാകുന്ന അവസരത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകലിലേക്ക് രജിസ്ട്രിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എംസിസിയെന്നും ഡോ സതീഷ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ.സൈസന, ടി.ബിന്ദു, കെ.രതീഷ്, സി.എസ്.പത്മകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: