കണ്ണൂര്‍: മഴക്കാലമായതോടെ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള വൈദ്യുതി തടസ്സങ്ങളെ ഒഴിവാക്കുന്നതിന് മിക്ക ഉപഭോക്താക്കളും ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. മാനദണ്ഡങ്ങളും സുരക്ഷാ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് ഇത്തരം ഉപകരണങ്ങള്‍ ലൈനില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചുവരുന്നത്. ഇതുവഴി കെഎസ്ഇബി ലൈന്‍ ഓഫ് ചെയ്തും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ക്ക് ഗുരുതരമായ അപകടങ്ങളാണ് സംഭവിക്കുന്നത്. അടുത്ത കാലത്തായി ഇത്തരം പ്രവണത കൂടി വരുന്നതായാണ് കാണുന്നത്.
അടുത്തിടെ ചെറുകുന്ന് സെക്ഷന്‍ പരിധിയില്‍ ഇത്തരമൊരു അപകടത്തില്‍ ഒരു കരാര്‍ ജീവനക്കാരന് മരണപ്പെട്ടിരുന്നു. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടിക്കൂടി വരികയാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞദിവസം കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ കണ്ണോത്തുംചാലില്‍ റീ കണ്ടക്ടിങ്ങിനായി ലൈന്‍ ഓഫ് ചെയ്ത് വയര്‍ കട്ട് ചെയ്യുന്നതിനിടെ ഒരു ജീവനക്കാരന് ഷോക്കേല്‍ക്കുകയുണ്ടായി. വിശദ പരിശോധനയില്‍ ഒരു സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന ഇന്വെര്ട്ടറില് നിന്നുളള വൈദ്യുതിയാണ് ലൈനില്‍ എത്തിയതെന്ന് മനസ്സിലായി. ചെയിഞ്ചോവര് ചെയ്യുന്നതിനായി സപ്ലൈ ഒരു റോട്ടറി സ്വിച്ച് വഴിയാണ് സര്‍ക്യൂട്ടിലേക്ക് കണക്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്‍വെര്‍ട്ടറിന്റെ ന്യൂട്ടല് പൊതുവായ ഒരു ലിങ്കില്‍ കെഎസ്ഇബി സപ്ലൈയുടെ ന്യൂട്രലുമായി കണക്ട് ചെയ്തതായാണ് കണ്ടെത്തിയത്.
ഇത്തരത്തിലുള്ള അശാസ്ത്രീയവും സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായ പ്രവൃത്തികള്‍ വഴി വലിയ അപകടങ്ങളാണ് പലപ്പോഴും സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍വെര്‍ട്ടര്‍, ജനറേറ്റര്‍, സോളാര്‍ പാനലുകള്‍ മുതലായ ഉപകരണങ്ങള്‍ ഫേസും ന്യൂട്രലും ബ്രേക്ക് ചെയ്യുന്ന തരത്തിലുള്ള ചെയ്ഞ്ച് ഓവര്‍ സ്വിച്ച് സംവിധാനങ്ങളിലൂടെ മാത്രമേ ലൈനില്‍ കണക്ട് ചെയ്യാന്‍ പാടുള്ളൂ. ഇതിന് വിരുദ്ധമായ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ വൈദ്യുതി സുരക്ഷാ റഗുലേഷന്‍സ് 2010, വൈദ്യുതി നിയമം 2004, സപ്ലൈകോഡ് 2014 പ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: