ഇരിട്ടി: രണ്ടുമാസം മുന്‍പ് ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങാതിരുന്ന മുഴക്കുന്ന് പോലീസ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ രാവിലെ ഇരിട്ടി ഡിവൈഎസ് പി കെ.സുദര്ശന്, സിഐ വി.ഉണ്ണികൃഷ്ണന്, ജനപ്രതിനിധികള്‍, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ സാനിധ്യത്തില്‍ നിലവിളക്ക് കൊളുത്തിക്കൊണ്ടാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇരിട്ടി അഡീഷണല്‍ എസ്ഐ ആയിരുന്ന എ.ജെ.ഫിലിപ്പിനാണ് സ്റ്റേഷന്റെ ചുമതല നല്‍കിയിരിക്കുന്നത്. കാക്കയങ്ങാട് പാലപ്പുഴ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുക.
കഴിഞ്ഞ മാര്‍ച്ച് 4ന് അന്നത്തെ ഗ്രാമ വികസനമന്ത്രി കെ. സി ജോസഫ് ആയിരുന്നു പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്റെ തലേ ദിവസം തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. പോലീസ് സ്റ്റേഷന് അനുമതി ആയതോടെ ഉദ്ഘാടനത്തിന്റെ തലേ ദിവസം തന്നെ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് തിരക്കിട്ട് ഒറ്റ രാത്രികൊണ്ട് ഇതിനായുള്ള കെട്ടിടം കണ്ടെത്തുകയും സൗകര്യങ്ങള്‍ ഒരുക്കുകയുമായിരുന്നു. എന്നാല്‍ അടുത്ത ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പ്രവര്‍ത്തിക്കുവാനുള്ള കെട്ടിടം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറങ്ങാനുള്ള താമസവും കാരണം ഇതിന്റെ പ്രവര്‍ത്തനം നീണ്ടു പോവുകയായിരുന്നു. ഒരു പ്രിന്‍സിപ്പല്‍ എസ്ഐ, 2 അഡീഷണല്‍ എസ്ഐമാര്‍, 8 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 2 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 1 വനിതാ സിവില്‍ ഓഫീസര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ തസ്തിക അനുവദിച്ചിരിക്കുന്നത്. ആകെ 44 പേരുടെ തസ്തിക ഉണ്ടെങ്കിലും മുഴുവന്‍ നിയമനവും പിന്നീട് മാത്രമേ നടക്കുകയുള്ളു.
ഇരിട്ടി പോലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്ന മുഴക്കുന്ന് പഞ്ചായത്തും, മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉണ്ടായിരുന്ന തില്ലങ്കേരി പഞ്ചായത്തും ഈ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇതോടെ ഇരിട്ടി പോലീസ് സ്റ്റേഷന്റെ അധികഭാരം ഒരു പരിധിവരെ കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: