കണ്ണൂര്‍: സംസ്ഥാനത്തെ ആദ്യ ഒഡിഎഫ് (ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ) ബ്ലോക്ക് പഞ്ചായത്തുകളായി പാനൂര്‍, തലശ്ശേരി ബ്ലോക്കുകള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷിമി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവന് എന്നിവര്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പാനൂരില്‍ നാല് പഞ്ചായത്തുകളിലായി 54 ഉം തലശ്ശേരിയില്‍ ഏഴ് ഗ്രാമ പഞ്ചായത്തുകളിലായി 96 ഉം കുടുംബങ്ങള്‍ക്കാണ് കക്കൂസ് ഇല്ലാത്തതായി കണ്ടെത്തിയിരുന്നത്. സമയബന്ധിതമായി ഈ കുടുംബങ്ങള്‍ക്ക് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ശുചിത്വമിഷന്റെ സഹായത്തോടെ കക്കൂസുകള്‍ നിര്‍മിച്ച് നല്‍കിയാണ് ഈ നേട്ടം കൈവരിച്ചത്.
പാനൂര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളെ യോഗത്തില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ അനുമോദിച്ചു. ആദ്യ ഒഡിഎഫ് ജില്ലയായി കണ്ണൂരിനെ മാറ്റാന്‍ ബാക്കിയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. 36 പഞ്ചായത്തുകള്‍ ഈ മാസം തന്നെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും വിധം പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ആഗസ്ത് 15 നകം ജില്ലയെ ഒഡിഎഫ് ആക്കി മാറ്റാന്‍ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്നും കലക്ടര്‍ അറിയിച്ചു. 200 നും 300 നും ഇടയില്‍ കക്കൂസുകള്‍ നിര്മിക്കേണ്ടതുള്ള 10 പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധയോടെയുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാല പൂര്‍വ്വ ശുചീകരണം, ഒഡിഎഫ് മേഖലയിലെ പ്രൊജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. 42 തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പ്രൊജക്ടുകള്‍ക്കും യോഗം അംഗീകാരം നല്കി. അസി. കലക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: