തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി.പി.ഐയിലെ വി. ശശി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി ഐ. സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ശശി ഡെപ്യൂട്ടി സ്പീക്കറായത്.
ചിറയിന്‍കീഴില്‍നിന്നുള്ള സിപിഐ പ്രതിനിധിയാണു വി. ശശി. രാവിലെ 9.30നു സ്പീക്കറുടെ ചേംബറിലായിരുന്നു തെരഞ്ഞെടുപ്പ്.
വോട്ടെടുപ്പില്‍ ശശിക്ക് 90 വോട്ട് ലഭിച്ചു. എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണന് 45 വോട്ടാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി.
ചിറയിന്‍കീഴില്‍ നിന്ന് രണ്ടാം തവണയാണ് ശശി നിയമസഭയില്‍ എത്തുന്നത്. വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കിന്‍ഫ്ര മുന്‍ എം. ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിറ്റൂരില്‍ നിന്നുള്ള എല്‍ഡിഎഫ് അംഗം കെ.കൃഷ്ണന് കുട്ടി, കേരളാ കോണ്‍ഗ്രസ് (ജെ) അംഗം അനൂപ് ജേക്കബ്, മുസ്ലീംലീഗ് എംഎല്‍എ സി.മമ്മൂട്ടി, ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എന്നിവര്‍ സഭയില്‍ ഹാജരായിരുന്നില്ല. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വോട്ടുചെയ്തില്ല. സ്വതന്ത്ര അംഗം പി.സി.ജോര്‍ജ് വോട്ട് ചെയ്തു. അസാധുവായ വോട്ട് ജോര്ജിന്റേതാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: