ആര്.ടി.ശ്യാം
കൊല്ലം: നാലു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്രത്തില്‍ നട്ടെല്ലുള്ള ഒരുസര്‍ക്കാര്‍ വന്നതായി ഇപ്പോള്‍ കൊല്ലത്തുകാര്‍ നിസംശയം പറയും. മോദിസര്‍ക്കാര്‍ കൊല്ലത്തിന് സമ്മാനിച്ച ബൈപ്പാസ് നിര്‍മ്മാണപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
നിലവില്‍ റോഡിന്റെ നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാകുകയാണ്. കടവൂര്‍ മുതല്‍ കുരീപ്പുഴ വരെയുള്ള ഭാഗങ്ങളില്‍ വീതിയില്‍ റോഡിന് വേണ്ടി മണ്ണിട്ട് നികത്തിയിരിക്കുന്നു. ഇനി ടാറിങ് കൂടി പൂര്‍ത്തിയായാല്‍ മതി. അതേ സമയം കല്ലുംതാഴം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള ഭാഗത്ത് നടക്കുന്ന രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വരുത്തുന്നത് പാലങ്ങളാണ്.
ബൈപ്പാസ് കടന്നുപോകുന്ന വഴിയിലെ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കാവനാട്-കുരീപ്പുഴ, നീരാവില്‍-കുരീപ്പുഴ, കടവൂര്‍-കണ്ടച്ചിറ പാലങ്ങളാണ് ഇതില്‍പ്പെടുന്നത്. പണിയുന്നതില്‍ ഏറ്റവും കൂടുതല്‍ നീളമുള്ളത് കടവൂര്‍-കണ്ടച്ചിറ പാലമാണ്. 900 മീറ്ററാണ് പാലത്തിന്റെ നീളം. കാവനാട്-കുരീപ്പുഴ 680 മീറ്ററും നീരാവില്‍-കുരിപ്പുഴ നൂറുമീറ്ററുമാണ്. പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് ബൈപാസ് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് തീരുമാനം.
ബൈപാസ് നിര്‍മാണപ്രവര്‍ത്തനം കൊല്ലത്ത് എത്തുന്ന കേന്ദ്രമന്ത്രിമാരും വിലയിരുത്തുന്നുണ്ട്. പ്ലാന്റിന്റെയും ലേബര്‍ഷെഡുകളുടെയും പണികള്‍ പൂര്‍ത്തികരിച്ച് 2014 ഒക്ടോബറിലാണ് ബൈപാസിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. പാലങ്ങളുടെ പൈലിംഗ് പണികളുടെയും തൂണുകളുടെയും ജോലികള്‍ പൂര്‍ത്തിയായി. ഇരുന്നൂ റോളം തൊഴിലാളികളാണ് നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ സൈറ്റിലും ഓഫീസിലുമായി മറ്റ് ജീവനക്കാരായി 60 പേരുമുണ്ട്. പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടൊപ്പം റോഡുകളുടെ പണികളും ആരംഭിക്കുവാന്‍ സാധിച്ചത് ബൈപാസ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടി. കിളികൊല്ലൂര്‍ മുതല്‍ മേവറം വരെയുള്ള നാല് കിലോമീറ്റര്‍ ഭാഗത്തെ വീതിക്കൂട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഏഴ് കലുങ്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ചെറിയാന് വര്‍ക്കിംഗ് കണ്സ്ട്രഷന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ബൈപാസ് പണികള്‍ നടത്തുന്നത്. എറണാകുളം കടവന്ത്ര കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് താല്‍ക്കാലിക ഓഫീസും പ്രവര്‍ത്തിക്കുന്നു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് കൊല്ലം-ആലപ്പുഴ ബൈപ്പാസുകള്‍ക്ക് അനുമതി ലഭിച്ചതും ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.
എന്നാല്‍ തുടര്‍ന്ന് വന്ന യുപിഎ സര്‍ക്കാരുകള്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നിഷേധിക്കുകയുമായിരുന്നു. എന്നാല്‍ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ ബൈപാസ് നിര്‍മ്മാണത്തിന്റെ അനുമതി നല്കി. ഒക്ടോബറില്‍ നിര്‍മ്മാണഉദ്ഘാടനം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ഗഡ്കരിയാണ് നിര്‍വഹിച്ചത്.
ബൈപാസ് വരുന്നതോടെ കൊല്ലത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരമാകും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് നഗരം ചുറ്റാതെ മേവറം വഴി നീണ്ടകര പാലത്തിന് സമീപം എത്താന്‍ സാധിക്കും. അതുപോലെ എറണാകുളത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരം ചുറ്റാതെ തിരുവനന്തപുരത്ത് എത്തുവാനും ബൈപ്പാസ് സഹായകരമാകും. ബൈപ്പാസിന് കുറുകേ തേനി ദേശീയപാത കടന്നു പോകുന്ന കടവൂരിലും, തിരുമംഗലം ദേശീയപാത കടന്നു പോകുന്ന കല്ലുംതാഴത്തും വന്‍ വികസനമായിരിക്കും ഇതിലൂടെ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: