തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനക്കാര്‍ക്ക് ഇനി പെട്രോള്‍ ബങ്കില്‍നിന്ന് ഇന്ധനം ലഭിക്കില്ല. മോട്ടോര്‍ വാഹനവകുപ്പും പ്രമുഖ ഇന്ധന കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആഗസ്റ്റ് ഒന്നു മുതല്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കോര്പ്പറേഷന് പരിധിക്കുള്ളിലെ പമ്പുകളില്‍ നിയമം നടപ്പില്‍വരും.
ഹെല്മറ്റ്ധാരണം നിര്‍ബന്ധമാക്കി അപകട മരണങ്ങള് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരി. പെട്രോള്‍ പമ്പുകളില്‍ പുതിയ വ്യവസ്ഥ വ്യക്തമാക്കി ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. എല്ലാ പെട്രോള്‍ പമ്പുകളിലും സിസിടിവി ക്യാമറ ഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. നിയമം കര്‍ശനമായി നടപ്പാക്കാന്‍ പെട്രോള്‍ പമ്പുകളില്‍ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തും. പോലീസിന്റെ സഹായവും തേടി. വകുപ്പിലെ പരിശോധനാ വിഭാഗത്തിന്റെ അംഗബലം കുറവായതിനാലാണ് തുടക്കത്തില്‍ മൂന്ന് പ്രധാന നഗരങ്ങളില്‍ മാത്രമായി നിയമം നടപ്പാക്കുന്നതെന്നും തച്ചങ്കരി പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 14,482 ഇരുചക്ര വാഹനാപകടങ്ങളിലായി 1,330 പേര് മരിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നവയാണ് ഇതിലേറെയും. ഈ വര്‍ഷം മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് കൂടി നല്‍കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. പുതുതായി വിഭാവനം ചെയ്യുന്ന റോഡ് സുരക്ഷാ ബില്ലില്‍ 2,500 രൂപയാണ് ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ പിഴ ഒടുക്കാനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലൈസന്‍സ് റദ്ദാക്കും.
മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ വകുപ്പിലെ പരിശോധനാ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാര്‍ വേണം. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. 850 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളും 100 സിസിക്ക് താഴെയുള്ള മോപ്പെഡുകളും ഓടിക്കുന്നതിന് ഒരേ നിയമമാണ് രാജ്യത്തുള്ളത്. ഇതിനു മാറ്റംവരുത്തണം. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍ നിരത്തിലിറക്കാന്‍ പാടില്ല.
തുടര്‍ച്ചയായി അപകടമുണ്ടാകുന്ന ബ്ലാക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹാരമുണ്ടാക്കാന്‍ നടപടിയുണ്ടാകും. അടുത്തമാസം 15 മുതല്‍ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്ന സബ്ഡീലര്മാരും ട്രേഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വകുപ്പില്‍നിന്ന് വാങ്ങിയിരിക്കണമെന്നും തച്ചങ്കരി പറഞ്ഞു.
പരാതി ഉണ്ടായാല്‍
പുനഃപരിശോധിക്കും: മന്ത്രി
തിരുവനന്തപുരം: ഹെല്‍മറ്റില്ലെങ്കില്‍ ഇന്ധനമില്ലെന്ന തീരുമാനത്തില്‍ പരാതി ഉണ്ടായാല്‍ പുനഃപരിശോധിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. പൊതുജനങ്ങള്‍ക്കോ ഇന്ധന കമ്പനികള്‍ക്കോ പരാതി ഉണ്ടായാല്‍ തീരുമാനം തീര്‍ച്ചയായും പുനഃപ്പരിശോധിക്കും, മന്ത്രി പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇരുചക്ര വാഹന അസോസിയേഷന് പ്രതിനിധി കുരുവിള മാത്യൂസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: