ഭാരത നാടകവേദിയിലെ വിശ്വപ്രതിഭയായിരുന്ന കാവാലം നാരായണപ്പണിക്കരുടെ ദേഹവിയോഗത്തിലൂടെ അരങ്ങിലും സാഹിത്യത്തിലും മാത്രമല്ല വലിയ ശൂന്യത സംഭവിച്ചിരിക്കുന്നത്. നമ്മുടെ സാംസ്കാരിക പൈതൃകത്തിനാകെ ആ മരണം വരുത്തിവച്ച നഷ്ടം ചെറുതല്ല. കാവാലത്തിന്റെ നാടകങ്ങളും കവിതകളുമെല്ലാം തികച്ചും ഭാരതീയതയിലൂന്നി നിന്നുകൊണ്ടുള്ളതായിരുന്നു.
നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും മറന്നുകൊണ്ടുള്ള കലാപ്രവര്‍ത്തനം ഒരിക്കലും അദ്ദേഹത്തിനു ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. തനതു നാടകപ്രസ്ഥാനത്തിലൂടെ കാവാലം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിച്ചതും മറന്നുപൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ ഗരിമയാണ്. ഭാസന്റെയും കാളിദാസന്റെയും സംസ്കൃത നാടകങ്ങള്‍ സംസ്കൃത ഭാഷയില്‍തന്നെ അരങ്ങത്തവതരിപ്പിക്കുകയും ലോകമെങ്ങുമുള്ള വേദികളിലേക്ക് അതെത്തിക്കുകയും ചെയ്തതുവഴി കാവാലം ലക്ഷ്യംവച്ചത് നമ്മുടെ സാംസ്കാരിക പൈതൃകപ്പെരുമയുടെ പ്രസിദ്ധിയായിരുന്നു.
കാവാലം അവതരിപ്പിച്ച സംസ്കൃത നാടകങ്ങള്‍ ആസ്വദിച്ച് ജപ്പാന്, റഷ്യ, ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആസ്വാദകര്‍ ആശ്ചര്യപ്പെട്ടത് ഭാരതമെന്ന രാജ്യത്തിന്റെ മഹത്വത്തെക്കുറിച്ചാണ്.
മലയാള നാടകവേദിയില്‍ കഴിഞ്ഞ 55 ലേറെ വര്‍ഷങ്ങളായി വേറിട്ട നാടക സങ്കല്പങ്ങളുമായി കാവാലം നിറഞ്ഞുനില്‍ക്കുകയായിരുന്നു. തീയറ്റര്‍ എന്ന വാക്ക് നാം കേള്‍ക്കുമ്പോള്‍ പെട്ടന്ന് ഓര്‍മ്മയിലെത്തുന്നത് കാവാലം നാരായണപ്പണിക്കരെന്നാണ്.
മലയാള നാടകവേദി സാംസ്കാരികമായ ഉന്നതി നേടിയെടുത്തത് കാവാലത്തിലൂടെയായിരുന്നു. ജി.ശങ്കരപ്പിള്ളയും സി.എന്‍. ശ്രീകണ്ഠന് നായരുമൊക്കെ ഇവിടെയുണ്ടായിരുന്നെങ്കിലും അവര്‍ മനസ്സില്‍ കണ്ടത് അരങ്ങത്തെത്തിച്ച് കാവാലം അവരെയും അദ്ഭുതപ്പെടുത്തി. സംസ്കൃത നാടകങ്ങള്‍ക്ക് എങ്ങനെ ആസ്വാദകരുണ്ടാകുമെന്ന ചിന്ത കാവാലത്തിനൊപ്പമുള്ളവര്‍ക്ക് ആദ്യകാലത്തുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും സ്ഥാനമില്ലെന്ന് കാവാലം തന്റെ നാടകാവതരണങ്ങള്‍കൊണ്ട് കാട്ടിത്തന്നു. തനതുനാടകം അവതരിപ്പിച്ചപ്പോള്‍ ആദ്യം ചിലര്‍ കൂകി.
പക്ഷേ അവതരണം പുരോഗമിച്ചപ്പോള്‍ കൂകല്‍ നിര്‍ത്തി അതീവ ശ്രദ്ധയോടെയുള്ള ആസ്വാദനമായി. അവസാനിച്ചപ്പോള്‍ സദസ്സ് എഴുന്നേറ്റുനിന്ന് ഹര്‍ഷാരവം മുഴക്കി. കൂത്തമ്പലം എന്ന നാടകക്കൂട്ടായ്മയില്‍ ആരംഭിച്ചതാണ് കാവാലത്തിന്റെ നാടക ജീവിതം. പിന്നീടത് തിരുവരങ്ങ് നാടകവേദിയിലേക്ക് വളര്‍ന്നു. തുടര്‍ന്ന് സോപാനം എന്നുപേരിട്ട നാടക മഹാപ്രസ്ഥാനമായി മാറി.
മലയാള നാടകവേദിയുടെ പൊതുധാരയില്‍ നിന്നും വേറിട്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ ശൈലി. നാടകക്കളരിയില്‍ ഉരുത്തിരിഞ്ഞ പുതിയ കണ്ടെത്തലുകളെ പ്രയോജനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പുതിയ അവതരണ രീതിയും അതുവരെ അനുഭവിച്ചിട്ടില്ലാത്ത താളവുമായിരുന്നു കാവാലം അവതരിപ്പിച്ച നാകങ്ങള്‍ക്കെങ്കിലും ഭാസനും കാളിദാസനുമൊക്കെയായിരുന്നു നാടകങ്ങളുടെ പ്രമേയരചയിതാക്കള്‍. അവതരണത്തിലെ വേറിട്ട ശൈലിയിലൂടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഉറപ്പോടെ പ്രതിഷ്ഠിക്കാനാണ് കാവാലം ശ്രമിച്ചത്.
കവിതയാണ് ആദ്യം തന്റെ വഴിയായി കാവാലം തിരഞ്ഞെടുത്തത്. കവിത രചിച്ചുകൊണ്ടാണ് സാഹിത്യ ജീവിതം തുടങ്ങുന്നത്. 1964ലാണ് കവിതയില്‍നിന്ന് അല്പം മാറി നാടകത്തിലേക്ക് കടന്നത്. എങ്കിലും കവിതയെ പൂര്‍ണ്ണമായി ഉപേക്ഷിച്ചില്ല. കവിതയെഴുത്ത് ലളിതസംഗീതത്തിന്റെ വഴിയിലേക്കും സിനിമാ ഗാനങ്ങളിലേക്കും സഞ്ചരിച്ചു. ഒരുകാലത്ത് ആകാശവാണിയില്‍ ഏറെ ശ്രോതാക്കളുണ്ടായിരുന്ന ലളിതസംഗീതത്തില്‍ നിരവധി ഗാനങ്ങള്‍ കാവലത്തിന്റെതായി പിറന്നു. ‘രതിനിര്‍വ്വേദ’ത്തിലാണ് ആദ്യമായി സിനിമയ്ക്ക് അദ്ദേഹം പാട്ടെഴുതുന്നത്.
ഭരതനും പദ്മരാജനും പറഞ്ഞ കഥകേട്ട് അദ്ദേഹമെഴുതി ദേവരാജന്‍ ഈണം പകര്‍ന്ന ”കാലം കുഞ്ഞുമനസ്സില്‍…” വലിയ ഹിറ്റായി. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ കാവലത്തിന്റെ പാട്ടുകള്‍ വന്നു.
നാടകമായാലും കവിതയായാലും സിനിമാഗാനമായാലും കാവലത്തിന്റെ ശൈലി സംസ്കാരത്തിലൂന്നിനിന്നുകൊണ്ടുള്ളതായിരുന്നു. നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഫോക്ലോറിനും ഒരുപോലെ വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും. കേരളത്തിന്റെ മണ്ണില്‍ ചവുട്ടിനിന്ന്,ലോകത്തിനുവേണ്ടി സൃഷ്ടി നടത്തുകയായിരുന്നു. അതില്‍ നാടകവും കവിതയും ഗാനവുമെല്ലാമുണ്ടായി. ലോകമെങ്ങുമുള്ള കലാ, സാഹിത്യാസ്വാദകര് അതു സ്വീകരിച്ചു.
നിരവധി വിദേശരാജ്യങ്ങളില്‍ നാടകപ്രേമികള്‍ കാവാലത്തിന്റെ അരങ്ങിലെ പരീക്ഷണങ്ങളും നാടകങ്ങളും കാണാന്‍ കാത്തിരുന്നു. നമ്മുടെ സംസ്കാരത്തിനും പൈതൃകത്തിനും ലഭിക്കുന്ന വലിയ അംഗീകാരമായിരുന്നു അത്.
സോപാനം നാടകക്കളരിയിലെ അരങ്ങത്ത് കാവാലം നാരായണപ്പണിക്കര്‍ ഒരു നിലവിളക്കു കത്തിച്ചുവച്ചിരിക്കുകയായിരുന്നു.
അതിന്റെ പ്രകാശത്തില്‍ നമ്മുടെ സംസ്കാരവും പൈതൃകവും തിളങ്ങിനിന്നു. കാവാലത്തിന്റെ പിന്മാറ്റത്തോടെ ആ വിളക്ക് കെട്ടുപോകുമെന്ന ഭയമാണ് എല്ലാപേര്‍ക്കും. അദ്ദേഹം നാടകം പഠിപ്പിച്ച നിരവധി ശിഷ്യര്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ആ വിളക്ക് കെടാതെ സൂക്ഷിക്കാന്‍ അവര്‍ക്കാകണം. സാക്ഷിയും തിരുവാഴിത്താനും ദൈവത്താറും അവനവന്‍കടമ്പയും ഭഗവദജ്ജുഗവും ഒറ്റയാനും തെയ്യത്തെയ്യവും പൊറനാടിയും മധ്യമവ്യായോഗവും കര്‍ണ്ണഭാരവും ഊരുഭംഗവും ദൂതവാക്യവും വിക്രമോര്‍വ്വശ്ശീയവും എല്ലാം ഇനിയും അവതരിപ്പിക്കപ്പെടുകതന്നെ വേണം.
അതിലൂടെ ഭാരതത്തിന്റെ സാംസ്കാരിക, കലാ, സാഹിത്യ പാരമ്പര്യത്തെ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കെട്ടണം. അരങ്ങത്ത് കാവാലം തെളിച്ചുവച്ച നിലവിളക്കിന്റെ പ്രകാശം കെടാതെ നമുക്കു സൂക്ഷിക്കാം. ആ മഹാപ്രതിഭയ്ക്ക് നല്കുന്ന ശ്രദ്ധാഞ്ജലിയാകട്ടെ അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: