ഭാരതം കമ്മ്യൂണിസ്റ്റ് രാജ്യമോ മതരാജ്യമോ അല്ല. അങ്ങനെയാണെന്ന നിലയില്‍ വിവരംകെട്ടതോ വിലകുറഞ്ഞതോ ആയ അഭിപ്രായങ്ങള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് അവര്‍ ഒരു ഭരണാധികാരിയാവാന്‍ കൊള്ളില്ല എന്നതിന്റെ തെളിവാണ്.
യോഗദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ മന്ത്രം ചൊല്ലിയത് മതേതരവിരുദ്ധമാണെന്നാണ് കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ജല്‍പ്പനം. കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് എന്തു വിഡ്ഢിത്തവും പറയാം, ചെയ്യാം. എന്നാല്‍ ഭാരതം ഒരു കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നുള്ള വകതിരിവെങ്കിലും കാണിക്കേണ്ടെ?
യോഗ വെറും ഒരു വ്യായാമപദ്ധതിയല്ല. ഭാരതത്തില്‍ രൂപംകൊണ്ട ഒരു ജീവിതദര്‍ശനമാണ്. അത് ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ക്രൈസ്തവ-ഇസ്ലാമിക രാജ്യങ്ങളും മറ്റിതരരാജ്യങ്ങളും സര്‍വാത്മനാ യോഗയെ അതിന്റെ സമഗ്രതയോടെ സ്വീകരിക്കുകയും ചെയ്യുന്നു. ലോകഭൂപടത്തില്‍ ഭാരതത്തെ അടയാളപ്പെടുത്തുന്ന വിവിധകാര്യങ്ങളില്‍ ഒന്നായി യോഗയെ ലോകം സ്വീകരിച്ചു. ഇങ്ങനെയുള്ള അനേകം കാര്യങ്ങള്‍ ലോകത്തിനുള്ള ഭാരതത്തിന്റെ സംഭാവനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയമായ അസഹിഷ്ണുതകൊണ്ടും സങ്കുചിതത്വംകൊണ്ടും നാടിനെ അവഹേളിക്കാനും തള്ളിപ്പറയാനും മാത്രമേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്നോളം കഴിഞ്ഞിട്ടുള്ളൂ. അത് ആ പാര്‍ട്ടിക്ക് ഭൂഷണമാണുതാനും. ഭാരതത്തെത്തന്നെ വെറുക്കുന്നവര്‍ അതിന്റെ ഏതെങ്കിലും കാര്യത്തെ ആദരിക്കുമെന്നു കരുതുക സാധ്യമല്ല. കമ്മ്യൂണിസക്കാര്‍ എപ്പോഴും സ്വന്തംനാടിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കും. ഇവിടുത്തെ ആനുകൂല്യങ്ങള്‍ ഉളുപ്പില്ലാതെ അനുഭവിക്കുകയും ചെയ്യും.
ഭാരതീയമായ എന്തിനെയും കമ്മ്യൂണിസക്കാര്‍ തിരസ്കരിച്ചു. ഉപനിഷത് ലോകം ഏറ്റുവാങ്ങി; കമ്മ്യൂണിസക്കാര്‍ നിന്ദിച്ചു. പ്രകൃതി സങ്കല്‍പ്പം ലോകം ഉള്‍ക്കൊള്ളാന്‍ തയ്യാറായി; കമ്മ്യൂണിസക്കാര്‍ അവഹേളിച്ചു. ആത്മീയതയെ ലോകം ആദരിച്ചു; കമ്മ്യൂണിസക്കാര്‍ നിന്ദിച്ചു. ഇപ്പോള്‍ യോഗയെ ലോകം ആഘോഷിക്കുന്നു; കമ്മ്യൂണിസക്കാര്‍ പുലയാട്ടുന്നു.
മേല്‍പ്പറഞ്ഞതൊക്കെയാണ് ഭാരതത്തിന്റെ സംഭാവനയും സവിശേഷതയും. അവയിലൊക്കെ ഈ നാടിന്റെ സംസ്കാരത്തിന്റെ മുദ്രയുണ്ടായിരിക്കും. ഇവിടുത്തെ പൈതൃകത്തിന്റെയും വിശ്വാസത്തിന്റെയും അനുരണനം ഉണ്ടായിരിക്കും. അപ്പോഴാണല്ലോ അത് ഭാരതീയമാവുക. അത് പലപ്പോഴും പ്രഖ്യാപിത മതേതര മഹാത്മാക്കള്‍ അറിയാതെയാണെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ട്.
1954 ല്‍ ചൈനയുടെ സര്‍വാധിപതിയും കമ്മ്യൂണിസ്റ്റ് നേതാവുമായ മാവോ സേതൂങ് ഭാരതം സന്ദര്‍ശിച്ചു.
ആ വേളയില്‍ ഉപഹാരമായി ഭാരതത്തിന്റെ മതേതര പ്രധാനമന്ത്രി നല്‍കിയത് ഒരു നടരാജവിഗ്രഹമായിരുന്നു. നടരാജ സങ്കല്‍പ്പം ശിവന്റേതാണ്. ശിവന് ഹിന്ദുക്കളുടെ ദേവതയാണ്. എന്നിട്ടും മതേതര പ്രധാനമന്ത്രി കമ്മ്യൂണിസ്റ്റ് ഏകാധിപതിക്ക് ഭാരതത്തിന്റെ പ്രതീകമായി നല്‍കിയത് നടരാജവിഗ്രഹം എന്ന ഹിന്ദുബിംബമാണ്.
ഒരിക്കല്‍ ബര്‍മയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാരത പ്രതിനിധിയായി ഡോ.രാജേന്ദ്രപ്രസാദ് പോയി. ഭാരതത്തിന്റെ ഉപഹാരമായി അദ്ദേഹം കൊണ്ടുപോയത് ഒരു ആല്‍മര തൈയും ഒരു വെള്ളിക്കുടത്തില്‍ ഗംഗാജലവുമാണ്. ആല്‍മരം ഹിന്ദുമതത്തിന്റെ ആരാധ്യവസ്തുവാണെന്നു വാദിക്കാം. ഗംഗാജലം പൂജാവസ്തുവെന്നും. എന്നിട്ടുമെന്തേ മതേതര സര്‍ക്കാരിന്റെ പ്രതിനിധി ബര്‍മ്മക്ക് മതബിംബങ്ങള്‍ കൊടുത്തു?
എന്തിനേറെപ്പറയണം, കേരളത്തിന്റെ മുഖ്യമന്ത്രിയും മുരത്ത കമ്മ്യൂണിസ്റ്റുമായ ഇ.കെ.നായനാര്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ കാണാന്‍പോയപ്പോള്‍ ഉപഹാരമായി കൊടുത്തത് ഭഗവദ്ഗീതയാണ്. കൊടുത്തത് കമ്മ്യൂണിസക്കാരന്. വാങ്ങിയത് ക്രൈസ്തവ പുരോഹിതന്. കൊടുക്കപ്പെട്ടത് ‘ഹിന്ദുവിന്റെ’ ഭഗവദ്ഗീത! എന്തേ മറ്റെന്തെങ്കിലും കൊടുത്തില്ല? കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ ദാസ്ക്യാപ്പിറ്റലോ കൊടുത്തുകൂടായിരുന്നോ? അല്ലെങ്കില്‍ ഇഎംഎസിന്റെ സമ്പൂര്‍ണകൃതികള്‍ (അത് നുണകളുടെ കൂമ്പാരമാണെങ്കിലും) കൊടുക്കാമായിരുന്നില്ലെ?
ഭാരതത്തില്‍നിന്ന് ഒരു മുസല്മാന് സൗദി അറേബ്യയില്‍ പോയാല്‍ ഭാരതത്തിന്റെ പ്രതീകമായി കൊടുക്കുന്നതെന്തായിരിക്കും? ഖുറാന് ആയിരിക്കുമോ?
മേല്‍പ്പറഞ്ഞതുപോലെ അനേകം ഉദാഹരണങ്ങള്‍ ഭാരതത്തിനകത്തും പുറത്തുമുണ്ട്. മാവോയ്ക്കും പോപ്പിനും കൊടുത്തതും ബര്‍മ്മയ്ക്കു കൈമാറിയതും ഒക്കെ അവ മതത്തിന്റെ ബിംബം എന്ന നിലക്കല്ല,(അങ്ങനെ കണക്കാക്കാമെങ്കിലും) ഈ നാടിനെ അടയാളപ്പെടുത്തുന്നുവെന്ന നിലക്കാണ്. ഭാരതത്തെ പ്രതിനിധീകരിക്കുന്നുവെന്ന പേരിലാണ്. അത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും.
അസഹിഷ്ണുതയും ദേശീയവിരുദ്ധതയും മാത്രം കൈമുതലായുള്ള കമ്മ്യൂണിസക്കാര്‍ക്ക് മാത്രം മനസ്സിലാകില്ല. അവര്‍ക്ക് അത്രയ്ക്ക് വെറുപ്പ് ഈ നാടിന്റെ പൈതൃകത്തോട് ഉണ്ടെങ്കില്‍ ഈ നാടുതന്നെ ഉപേക്ഷിച്ചുകൂടെ? അങ്ങനെ ഭാരതം ഉപേക്ഷിച്ചുപോയവര്‍ ചേര്‍ന്നാണല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയത്. അതായത് ഭാരതത്തോടും അതിന്റെ പൈതൃകത്തോടും ഉള്ള വെറുപ്പില്‍നിന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനനം തന്നെ.
പിന്നെയെങ്ങനെ അവര്‍ക്ക് ഈ നാടിനെ സ്നേഹിക്കാന്‍ കഴിയും? വെറുപ്പിന്റെ ആള്‍രൂപങ്ങളാണ് കമ്മ്യൂണിസക്കാര്‍. രാജ്യദ്രോഹികളുടെ മുഖമാണ് അവര്‍ക്കുള്ളത്. കാപട്യത്തിന്റെ തത്വശാസ്ത്രമാണ് അവരുടേത്. നശീകരണത്തിന്റെ പ്രവര്‍ത്തനമാണ് അവര്‍ക്കറിയാവുന്നത്.
അതിന്റെ മറ്റൊരു ഉദാഹരണമാണ് കുറച്ചുദിവസംമുമ്പ് ഒരാള്‍ സന്ന്യാസിമാര്‍ക്കുനേരെ തിരിഞ്ഞത്. അവരുടെ അടിവസ്ത്രപുരാണമാണ് അദ്ദേഹത്തിനു പ്രിയം. അത് മുമ്പും പലതവണ ഈ കമ്മ്യൂണിസ്റ്റ് നേതാവ് പ്രകടിപ്പിച്ചിട്ടുണ്ട്.
മനശ്ശാസ്ത്ര വിദഗ്ദ്ധന്മാര് പറയുന്നത്, ഇങ്ങനെ ഒരേ കാര്യത്തെപ്പറ്റി ഒരാള്‍ സ്വപ്നാടനത്തിലെന്നപോലെ പലതും പറയുകയും ചെയ്യുകയും ചെയ്യുന്നെങ്കില്‍ ആ കാര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ദുരനുഭവമോ ഭയമോ ഉണ്ടായിട്ടുണ്ടാവും എന്നാണ്. അങ്ങനെയുണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.
മാവേലിക്കരക്കടുത്ത് ഒരു ക്ഷേത്രത്തില്‍ ഉരുള്‍നേര്‍ച്ചയുണ്ട്. ആ വഴിപാട് കഴിക്കുന്നവര്‍ക്ക് സ്വയം ഉരുളാന്‍ വയ്യെങ്കില്‍ പകരം ഉരുളാന്‍ വേറെ ആള്ക്കാര് ഉണ്ടാവും. ഉരുണ്ടുകഴിഞ്ഞാല്‍ വഴിപാടുകാര്‍ നല്കുന്ന കൂലി എത്രയാണെങ്കിലും അതുവാങ്ങി നിശ്ശബ്ദം സ്ഥലംവിടണം. ഉരുളുന്നവര്‍ കൗപീനം മാത്രമേ ധരിക്കാന്‍ പാടുള്ളൂ.
ചെറുപ്പകാലത്ത് അങ്ങനെ കൗപീനം മാത്രം ധരിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി കൂലിക്ക് ഉരുണ്ട് കിട്ടിയതും വാങ്ങിപ്പോയിട്ടുള്ള ആളാണ് ഇപ്പോള്‍ കൗപീന പുരാണവുമായി ഇറങ്ങിയിട്ടുള്ളത്. കോണകം മാത്രം ഉടുത്ത് ഉരുണ്ടതിന്റെ അപകര്‍ഷബോധത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ ജല്പ്പനങ്ങള് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത്.
കമ്മ്യൂണിസക്കാരില്‍നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവരെന്നും ദേശീയവിരുദ്ധത പ്രചരിപ്പിക്കും. അവരെന്നും സംസ്കാരനാശം ആഗ്രഹിക്കും. അതിനുവേണ്ടി അവരെപ്പോഴും മതസ്പര്‍ദ്ധ വളര്‍ത്തും. ജാതിവിദ്വേഷം വ്യാപിപ്പിക്കും. അവര്‍ക്ക് നല്ലതു ചെയ്യുക സാധ്യമല്ല. നല്ലതുപറയുക സഹിക്കില്ല. വെറും ആസുരജന്മങ്ങള്‍. നാടിനും നാട്ടുകാര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കാന്‍ മാത്രം അവര്‍ നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: