ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അടുത്ത മാസം പതിനെട്ടുമുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. ഇരുപത് ദിവസമാണ് സഭ സമ്മേളിക്കുക. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഈ സമ്മേളനകാലത്ത് ജിഎസ്ടി ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യനായിഡു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബില്ലിനെ സംബന്ധിച്ച് പല ആശങ്കകളും അഭിപ്രായ സമന്വയങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷികളുമായി ഇത് സംബന്ധിച്ച് താനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയില്‍ അഞ്ച് സീറ്റുകള്‍ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇത്തവണ പാര്‍ലമെന്റിലേക്ക് ബിജെപി എത്തുന്നത്. ബജറ്റ് സമ്മേളനത്തിനിടെ ജിഎസ്ടി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ മതിയായ അംഗസംഖ്യ ഇല്ലാതിരുന്നതിനാല്‍ ബില്‍ പാസാകാതെ പോകുകയായിരുന്നു.
ജിഎസ്ടി ബില്‍ ഭാരതത്തിന്റെ സമ്പദ്ഘടനയ്ക്ക് പുത്തനുണര്‍വ് പകരുമെന്നാണ് വ്യവസായ ലോകം പറയുന്നത്. സംസ്ഥാന-കേന്ദ്ര നികുതികള്‍ ഇതിലൂടെ ഇല്ലാതാകും. ഇരട്ട നികുതി സംവിധാനം ബിസിനസുകാര്‍ക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. ധാരാളം ബില്ലുകള്‍ രാജ്യസഭയിലും ലോക്സഭയിലും പാസാകാന്‍ കിടപ്പുണ്ട്. ചിലത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയിലുമാണ്. ഇതിന് പുറമെ മൂന്ന് ഓര്‍ഡിനന്‍സുകളും നിയമമാക്കേണ്ടതുണ്ട്. ഇവയെല്ലാം ഈ സമ്മേളനകാലത്ത് നടക്കുമെന്നും വെങ്കയ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: