ഹരിപ്പാട്: കുട്ടികളുമായിപ്പോയ സ്ക്കൂള് വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ വിവരമറിഞ്ഞ് കുമാരപുരം ഗ്രാമം ഞെട്ടി. സംഭവസ്ഥലത്തേക്ക് ചീറിപ്പാഞ്ഞെത്തിയ ആംബുലന്‍സും, പോലീസും, ഫയര്‍ഫോഴ്സും എത്തിയതോടെ അപകടസ്ഥലത്തേക്ക് കുമാരപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആള്‍ക്കാരാണ് പാഞ്ഞെത്തിയത്.
പിഞ്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ടുകൊണ്ട് ഇവിടേക്ക് ഓടിയെത്തിയത് സംഭവം കൂടുതല്‍ സങ്കീര്‍ണ്ണമായി. തങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടതോടെ രക്ഷിതാക്കള്‍ വാരിപ്പുണര്‍ന്നു. കുട്ടികളും ഇവരെക്കണ്ട് പൊട്ടികരഞ്ഞു.
ചിലകുട്ടികളുടെ യൂണിഫോം പൂര്‍ണ്ണമായും നനഞ്ഞ നിലയിലായിരുന്നു. നാല്‍പ്പത്തിരണ്ട് കുട്ടികളുടേയും പുസ്തകങ്ങളടങ്ങുന്ന ബാഗും കുടയും ചെരുപ്പുകളും വണ്ടിയിലുണ്ടായിരുന്നു. ഇവയൊക്കെ വെള്ളംകയറി നഷ്ടപ്പെട്ടു. കുട്ടികള്‍ക്ക് പോറല്‍പോലുമേല്‍ക്കാതെ അവരെ രക്ഷപെടുത്താനായതാണ് ഇവരുടെ സംരക്ഷകയായി വണ്ടിയില്‍ ഉണ്ടായിരുന്ന ബിജിയുടെ വാക്കുകളില്‍ നിന്നുണ്ടാകുന്ന ആശ്വാസം.
അപകടത്തിനു കാരണം
ടാറിങിലെ അപാകത
ഹരിപ്പാട്: റോഡില്‍ അശാസ്ത്രീയമായി ടാറിട്ടതാണ് റോഡിന്റെ തിട്ട ഇടിഞ്ഞ് സ്ക്കൂള് വാന്‍ വെള്ളക്കെട്ടിലേക്ക് മറിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മുണ്ടപ്പള്ളി ചിറ പുത്തന്ചിറപ്പാലം എണ്ണൂറ് മീറ്റര്‍ ഗ്രാമറോഡ് അടുത്തിടെയാണ് മെറ്റിലുപയോഗിച്ച് ടാറിംഗ് ജോലികള്‍ നടത്തിയത്. അന്‍പത്തിനാല് ലക്ഷം രൂപയായിരുന്നു ഇതിന്റെ കരാര്‍.
പഞ്ചായത്തു റോഡുകള്‍ക്ക് നാല് മീറ്ററെങ്കിലും വീതി വേണമെന്നിരിക്കെ മൂന്നര മീറ്റര്‍ കഷ്ടിച്ചുവരുന്ന റോഡില്‍ മൂന്നര മീറ്റര്‍ വീതിയില്‍ ജിഎസ്ബി മെറ്റിലിട്ട് ഉറപ്പിച്ച് ഇതിന്റെ മുകളിലായിരുന്നു ടാറിംഗ് ജോലികള്‍ ചെയ്തിരുന്നത്.
ഒരു മിനിബസിന് മാത്രം കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന വീതി മാത്രമാണ് ഈ റോഡിന് ഉണ്ടായിരുന്നത്. വണ്ടി ഇടതുഭാഗത്തോട് ചേര്‍ത്ത് എടുത്തപ്പോള്‍ മെറ്റിലുകള്‍ ഇളകി ഇടതുഭാഗത്തേക്ക് ചരിഞ്ഞ് മറിയുകയായിരുന്നു. മെറ്റിലിന് ആനുപാതികമായി ടാര്‍പോലും ചേര്‍ക്കാതെയാണ് റോഡിന്റെ നിര്‍മ്മാണജോലികള്‍ നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയുമാണ് നടന്നിരിക്കുന്നത്. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: