ചെറുതോണി: ഇടുക്കിക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് ഗുണകരമാകുമെന്ന് പറഞ്ഞാണ് ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ചത്. അടിസ്ഥാന സൗകര്യമൊന്നുമില്ലാതെയാണ് ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് തുറന്നത്. എല്ലാ സംവിധാനവും ഒരുക്കിയില്ലെങ്കിലും ഇടുക്കിയുടെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് അധികൃതര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുകയായിരുന്നു. ഇരുമുന്നണികളും ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്ന് പറയുന്നതാണ് ശരി. മെഡിക്കല്‍ കോളേജിന് പുതിയ മന്ദിരവും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് 60 കോടിയോളം രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ചെങ്കിലും തുക മെഡിക്കല്‍ കോളേജ് വളപ്പിലേക്ക് മുടക്കാനായില്ല. മൂന്ന് വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ഓപ്പറേഷന് തീയേറ്ററിലേക്ക് കുട്ടികളുടെ ചികിത്സാവിഭാഗത്തിന്റെ നിര്‍മ്മാണവും രണ്ടു വര്‍ഷമായി പാതിവഴിയില്‍ മുടങ്ങി. 180 കിടക്കകള്‍ ഉള്ള മെഡിക്കല്‍ കോളേജ് ആശുപത്രി 300 കിടക്കകളാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് സമരരംഗത്തിറങ്ങിയ ഇടതുമുന്നണിക്കാര് ഇപ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കാതെ കോളേജ് അപ്പാടെ പറിച്ചുമാറ്റുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം മൂന്നാം ബാച്ചിലേക്കു പ്രവേശിക്കേണ്ട വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കേളേജിലേക്ക് പിഴുത് മാറ്റിയതെന്നും ആരോപണം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: