ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും ജമ്മു കശ്മീര്‍ അതിര്‍ത്തിയിലൂടെ 60 ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്താന്‍ സൈന്യവും പോലീസും വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ്, എസ്എസ്ബി, ജമ്മു കശ്മീര്‍ പോലീസ് എന്നിവരെ ലക്ഷ്യമിട്ടാണ് ചാവേര്‍ ഭീകരര്‍ എത്തിയിരിക്കുന്നതെന്നാണ് വിവരം.
ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ മേഖലാ കമാന്‍ഡര്‍ അബു ദുജാനയാണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഉധംപൂരില്‍ ബിഎസ്എഫ് വാഹനത്തിനും കഴിഞ്ഞ ശനിയാഴ്ച പാംപോറില്‍ സിആര്‍പിഎഫിന് നേരെയുണ്ടായ ആക്രമണത്തിലും അബു ദുജനയ്ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സുരക്ഷാസേനയുടെ നീക്കങ്ങള്‍, അവരുടെ താമസകേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ക്ക് കൈമാറുന്നതും ഇയാളാണ്.
ഭീകരര്‍ക്ക് വേണ്ട ഒളിതാവളങ്ങള്‍ ഒരുക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ കൊടുംഭീകരന് ഹാഫീസ് സയ്യിദിന്റെ മരുമകനായ ഖാലിദ് വാലീദാണ് സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചതും ദുജാനയാണ്. ഇയാളെ പിടികൂടുവാനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കരങ്ങളാണെന്നത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിആര്‍പിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാന്മാരെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗാ പ്രസാദ് സന്ദര്‍ശിച്ചു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. താഴ്വരയില് സൈന്യവും പോലീസും വ്യാപകമായ തെരച്ചില്‍ നടത്തുന്നുണ്ട്. വാഹനങ്ങളുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: