കൊച്ചി: മുന്‍ വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദിനൊപ്പം കെഎസ്ഇബി എന്ഞ്ചീനീയേഴ്സ് അസോസിയേഷന്റെ വാര്‍ഷികാഘോഷ ഉദ്ഘാടനവേദിയില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരും ഉണ്ടായിരുന്നതായി വീഡിയോദൃശ്യങ്ങള്‍. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ 2012 മെയ് ആറിന് നടന്ന വാര്‍ഷികാഘോഷ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഉദ്ഘാടകനായ വൈദ്യുതിമന്ത്രിയ്ക്കൊപ്പം തൊട്ടുപിന്നിരയിലെ കസേരയില്‍ സരിത ഇരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുള്ളത്.
ജസ്റ്റിസ് ശിവരാജന് കമ്മീഷനില്‍ ബുധനാഴ്ച രാവിലെയാണ് കെഎസ്ഇബി എന്‍ജിനിയേഴ്സ് അസോസിയേഷന് അധികൃതര്‍ കമ്മീഷന്റെ ആവശ്യപ്രകാരം സമ്മേളനത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഹാജരാക്കിയത്. അന്ന് വേദിയിലോ സദസ്സിലോ താന്‍ സരിതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷനില്‍ ആര്യാടന് മുഹമ്മദ് മൊഴി നല്‍കിയിരുന്നു.
ഉച്ചയ്ക്ക് ശേഷം സിറ്റിങ്ങില്‍ കമ്മീഷന് അഭിഭാഷകന് അഡ്വ. സി ഹരികുമാര്‍ വീഡിയോദൃശ്യങ്ങള്‍ കാണിച്ചതോടെ ആര്യാടന്‍മുഹമ്മദ് സരിത ചടങ്ങില്‍ പങ്കെടുത്തതായി സമ്മതിച്ചു. എന്നാല്‍ താന്‍ അവരെ കണ്ട് സംസാരിച്ചില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സരിത വേദിയിലിരിക്കുന്നതിന്റെയും ഉദ്ഘാടന സമയത്ത് നിലവിളക്കു കൊളുത്തുമ്പോള്‍ വിളക്കിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും സമ്മേളനത്തിലെ സെമിനാറില്‍ സോളാര്‍ എനര്‍ജിയെക്കുറിച്ച് അവര്‍ പ്രസംഗിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളാണ് കമ്മീഷനില്‍ അസോസിയേഷന് അധികൃതര്‍ ഹാജരാക്കിയത്.
സരിതയെ മൂന്നു തവണ നേരിട്ടു കണ്ടിട്ടുണ്ടെന്നും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ആര്യാടന് മൊഴി നല്കി. 81 തവണയാണ് സരിതയുമായി സംസാരിച്ചത്. 2012 ജൂണ്‍ നാലുമുതല്‍ 2013 മെയ് 10 വരെ സരിതയുടെ ഒരു നമ്പറിലേക്കും തിരിച്ചും ആര്യാടന്റെ ഫോണില്‍ നിന്ന് 80 തവണ വിളിച്ചതായി ഫോണ്‍ വിശദാംശരേഖകള് പരിശോധിച്ചശേഷം ആര്യാടന് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: