കൊല്ലം: സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ എത്രയും വേഗം തുറന്നില്ലെങ്കില്‍ ബിഎംഎസ് നേതൃത്വത്തില്‍ കശുവണ്ടി തൊഴിലാളികള്‍ വകുപ്പ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയുടെ വീടിന് മുന്നിലേക്ക് പ്രതിഷേധസമരം മാറ്റുമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റും ഇഎസ്ഐ ബോര്‍ഡംഗവുമായ വി.രാധാകൃഷ്ണന്. കശുവണ്ടിവ്യവസായ മസ്ദൂര്‍സംഘത്തിന്റെ കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമാണ്. കയറ്റുമതി ചെയ്യപ്പെടുന്ന കശുവണ്ടിയില്‍ 75 ശതമാനവും ഇവിടെ നിന്നാണ്. ഒമ്പത് മാസമായി കശുവണ്ടിതൊഴിലാളികള്‍ പട്ടിണിയിലും രോഗപീഡയിലുമാണ്. ജോലിയില്ല, ഇഎസ്ഐ ആനുകൂല്യമില്ല, ചികിത്സക്ക് മാര്‍ഗമില്ല. എല്ലാം ശരിയാക്കിതരാമെന്ന് വാഗ്ദാനം നല്കി വോട്ടും വാങ്ങി ജയിച്ചിട്ട് ഇടതുപക്ഷം കശുവണ്ടിതൊഴിലാളികളെ ക്രൂരമായി അവഗണിക്കുകയാണ്.
കൊല്ലത്തിന്റെ ജീവല്‍പ്രശ്നമാണ് കശുവണ്ടിമേഖലയിലെത്. കോണ്‍ഗ്രസ് നേതാവ് കോര്‍പ്പറേഷനെ ഭരിച്ചുമുടിച്ച് കോടികളാണ് പോക്കറ്റിലാക്കിയത്. ഭരണം മാറിയതോടെ തൊഴിലാളിസ്നേഹം എല്ലാം അസ്തമിച്ച് സിഐടിയു ഭരണകൂടത്തിന് കുഴലൂതുകയാണ്. മേഖലയുടെ തകര്‍ച്ചക്ക് കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൂട്ടിയതാണെന്ന മുതലാളിമാരുടെ കള്ളപ്രചരണം ആവര്‍ത്തിക്കുന്ന സമീപനമാണ് അവരുടെത്.
മൈക്ക് വച്ച് തൊഴിലാളിസ്നേഹം പറയുന്ന ഇടതുപാര്ട്ടിക്കാര്ക്ക് അതില്ലെന്ന് വ്യക്തമായി. മനുഷ്യത്വം അല്‍പ്പമെങ്കിലും അവശേഷിക്കുന്നെങ്കില്‍ ദുരിതമനുഭവിക്കുന്ന കശുവണ്ടിതൊഴിലാളികള്‍ക്ക് സാമ്പത്തികസഹായവും സൗജന്യറേഷനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയന് പ്രസിഡന്റ് പി.കെ.മുരളീധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.ജയപ്രകാശ്, ജനറല്‍ സെക്രട്ടറി ജെ.തങ്കരാജ്, ആര്.രാധാകൃഷ്ണന്, ഡോ.സുഭാഷ് കുറ്റിശേരി, പി.എന്‍.പ്രദീപ്, കെ.ശിവരാജന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സുന്ദരന്‍, സജീവ്, ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: