ഇടുക്കി: വണ്ണപ്പുറം മുള്ളരിങ്ങാട് ഊറ്റുകണ്ണി വനവാസി കോളനിയുടെ നവീകരണത്തിന്റെ മറവില്‍ 35 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.എന്‍. സജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്.
2012ല്‍ മുള്ളരിങ്ങാടിന് സമീപമുള്ള ഊറ്റുകണ്ണി വനവാസി കോളനിയെ സ്വയംപര്യാപ്ത ഗ്രാമമായി പ്രഖ്യാപിക്കാന്‍ പട്ടികജാതി വികസനവകുപ്പ് തീരുമാനിച്ചു. ഇതിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ നിര്‍വ്വഹണം കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷനെയാണ് ഏല്‍പ്പിച്ചത്.
ഇടുക്കി മുണ്ടിയെരുമ സ്വദേശി മൈക്കിള്‍ കുമ്പുകാട്ടാണ് പദ്ധതിയുടെ കരാര്‍ എറ്റെടുത്തത്. കോളനിയിലെ വീടുകളുടെ നവീകരണം, കുടിവെള്ള പദ്ധതി, റോഡ്, കലുങ്ക്, ഓട എന്നിവയ്ക്കായാണ് പണം അനുവദിച്ചിരുന്നത്.
2013 ജൂണ്‍ മാസത്തില്‍ കരാറുകാര്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. 155 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു. ഒരു കലുങ്ക് നിര്‍മ്മിച്ചു. 200 മീറ്റര്‍ ഓടയും നിര്‍മ്മിച്ചു. കേവലം പത്ത് ലക്ഷം രൂപയുടെ ജോലികള്‍ മാത്രമാണ് കരാറുകാരന് ചെയ്ത.് ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ 45 ലക്ഷം രൂപയുടെ ബില്ല് മാറി. 35 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് തട്ടിയെടുത്തത്.
വീടുകളുടെ നവീകരണമോ, കുടിവെള്ള പദ്ധതികളോ നടപ്പാക്കിയില്ല. മാത്രവുമല്ല സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപയില്‍ 55 ലക്ഷം രൂപ പാഴാക്കുകയും ചെയ്തു.
അടുത്തിടെ ഈ തട്ടിപ്പ് രഹസ്യാന്വേഷണ വിഭാഗമാണ് പുറത്തുകൊണ്ടുവന്നത്. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അന്വേഷണം നടത്തിയത്. കരാറുകാരനും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കാളിയാര്‍ പോലീസിനോട് കേസെടുക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുടിയിലെ 20 വീടുകള്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണുള്ളത്. വീടുകള്‍ നവീകരിക്കണമെന്ന് സ്ഥലം എംഎല്‍എയോടും ഇടത്-വലത് മുന്നണിയില്‍പ്പെട്ട മറ്റ് ജനപ്രതിനിധികളോടും പറഞ്ഞപ്പോള്‍ മുഖം തിരിക്കുകയായിരുന്നെന്ന് വനവാസികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: