കഴക്കൂട്ടം: സഹജീവനക്കാരുടെയും സുഹൃത്തുക്കളുടെയും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണും പിന് നമ്പരും തട്ടിയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്ന പാര്‍ക്ക് ജീവനക്കാരന് അറസ്റ്റില്‍. ഹരിയാന സ്വദേശി ട്വിങ്കിള്‍ അറോറ (27) യെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മുറിയില്‍ ഇയാളൊടൊപ്പം താമസച്ചിരുന്ന രഞ്ജിത്ത് കുമാറിന്റെ എടിഎം കാര്‍ഡും, പിന് നമ്പറും കൈക്കലാക്കി ഓണ്‍ലൈനില്‍ ചൂതാട്ടം നടത്തി തൊണ്ണൂറായിരം രൂപ നഷ്ടപ്പെടുത്തുകയും, ഗ്രൗണ്ടിന് സമീപം ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന പാര്‍ക്ക് ജീവനക്കാരനായ യുവാവിന്റെ ബാഗില്‍ നിന്ന് എടിഎം കാര്‍ഡും മൊബൈല്‍ ഫോണും തട്ടിയെടുത്ത് എടിഎമ്മില്‍ നിന്ന് 9000 രൂപ പിന്‍വലിക്കുകയും ചെയ്തു. നീന്തല്‍ കുളത്തില്‍ പരിശീലിക്കുകയായിരുന്ന ജയദേവന്റെ ബാഗില്‍ നിന്നും എടിഎം കാര്‍ഡ് തട്ടിയെടുത്ത് നാല്‍പ്പത്തി അയ്യായിരം രൂപയും കവര്‍ന്നു. കളിസ്ഥലത്തും ഓഫീസില്‍ നിന്നും തട്ടിയെടുക്കുന്ന മൊബൈലും എടിഎം കാര്‍ഡും ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ തിരികെ വയ്ക്കുകയാണ് ഇയാളുടെ പതിവ്. ബാങ്കില്‍ നിന്നും മൊബൈയിലില്‍ പൈസ പോയ മെസ്സേജ് വരുമ്പോഴാണ് ഉടമസ്ഥന് ഇക്കാര്യം അറിയുന്നത്. ഇങ്ങനെ പലര്‍ക്കും പൈസകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പ്രതി പിടിയിലാകുകയായിരുന്നു. ആള്‍ക്കാരില്‍ നിന്നു കവരുന്ന എടിഎം കാര്‍ഡും കോഡും സ്വന്തം കാര്‍ഡെന്ന വ്യാജേന സുഹൃത്തുക്കളെ ഉപയോഗിച്ച് ഇയാള്‍ പണം പിന്‍വലിച്ചിട്ടുണ്ട്. ദല്‍ഹിയിലും ഹൈദരാബാദിലും ഇയാള്‍ക്കെതിരെ സമാനമായ കേസുകളുണ്ടെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. എന്നാല്‍ ഈ കേസുകള്‍ ഇയാളുടെ ബന്ധുക്കള്‍ ഇടപെട്ട്് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: