കണ്ണൂര്‍: നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തലാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ്ബാബു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അധികാരത്തിലേറി 24 മണിക്കൂറിനുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് തലവന്മാരോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ചെയര്‍മാനായുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി നിയമനത്തെകുറിച്ച് ബന്ധപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കണം.
മുഖ്യമന്ത്രി ചെയര്‍മാനായുള്ള കേരള സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ (കേപ്) എഞ്ചിനിയറിങ് കോളേജുകളിലെ 16 തസ്തികകളിലേക്കുള്ള ഒഴിവ് നികത്താന്‍ 2014 മാര്‍ച്ച് നാലിന് പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റ് അട്ടിമറിച്ച് കൊണ്ടാണ് മന്ത്രിമാരുടെ ഓഫീസും സിപിഎം ഓഫീസും കേരളത്തില്‍ അനധികൃത നിയമനങ്ങള്‍ നടത്തുന്നതെന്നും പ്രകാശ്ബാബു ആരോപിച്ചു.
2015 ജൂലൈ മാസം 20ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 500 രൂപ വീതം ഫീസ് വാങ്ങി പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടും അതിനെ മറികടന്ന് കൊണ്ടുള്ള നിയമനം അനധികൃതമാണ്. നിലവിലുള്ള സുപ്രീം കോടതിവിധി മറികടന്ന് ധനകാര്യ വകുപ്പിന്റെ അംഗീകാരമില്ലാതെ കേപ്പിന്റെ കീഴില്‍ ട്രേഡ്സ് മാന്‍, ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 25ന് നടത്തിയ നിയമനവും റദ്ദ് ചെയ്യണം.
പിന്‍വാതില്‍ നിയമനം നടത്തി ഇടത് വലത് മുന്നണികള്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഇവരുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്ന് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നല്ലാതെ കേപ്പിന്റെ കീഴിലുള്ള ഒരു തസ്തികയിലേക്കും നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും താല്‍ക്കാലിക നിയമനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ യുമോര്‍ച്ചയുടെ നേതൃത്വത്തില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും സമരത്തിന്റെ ഭാഗമായി നാളെ കേപിന്റെ തിരുവനന്തപുരം ഓഫീസ് ഉപരോധിക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, ജില്ലാ പ്രസിഡണ്ട് കെ.പി. അരുണ്‍, പി.എ. റിത്തേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: