ആലപ്പുഴ: വലതുമാറി ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും നെല്‍ക്കര്‍ഷകരുടെ ദുരിതത്തിന് അറുതിയില്ല, കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലുവില പത്തു ദിവസത്തിനകം കൊടുത്തു തീര്‍ക്കുമെന്ന് കൃഷി മന്ത്രി കുട്ടനാട്ടിലെത്തി പ്രഖ്യാപിച്ചത് കഴിഞ്ഞ 14നാണ്. രണ്ടാഴ്ച പിന്നിട്ടും നെല്ലുവില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ മാറിയിട്ടും ഒന്നും ശരിയായില്ലെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. ഭക്ഷ്യ, കൃഷി മന്ത്രിമാരുടെ പ്രഖ്യാപനങ്ങളല്ല, നടപടികളാണ് വേണ്ടതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
രണ്ടാം കൃഷി ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോഴും പുഞ്ചക്കൃഷിയുടെ നെല്ലുവില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 180 കോടിയോളം രൂപയാണു കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ നല്ല ശതമാനം തുകയും ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ലഭിക്കാനുള്ളത്. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ നെല്ലു നല്കിയ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 7.40 രൂപ നിരക്കിലും ഏപ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്കു നല്‍കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കാത്തതും, നെല്ലുവില നല്കുന്നതില് വീഴ്ച വരുത്തിയതുമാണ് കാലതാമസത്തിനു കാരണം.
നെല്ലുവില ലഭിക്കാത്തതിനാല്‍ പലര്‍ക്കും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായിട്ടില്ല. ഇതു മൂലം പലര്‍ക്കും സബ്സിഡി ആനുകൂല്യം നഷ്ടമായി, അടുത്ത കൃഷിക്ക് വായ്പ എടുക്കാനാവാതായി. 2016-17 വര്‍ഷത്തെ പുഞ്ചക്കൃഷിയുടെ ലേലനടപടി ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ കര്‍ഷകദ്രോഹ നടപടികള്‍.
നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ നെല്ലുവില നല്‍കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ്. ക്വിന്റലിന് 60 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിവന്നിരുന്ന 1,410 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 740 രൂപയും സഹിതം 2,150 രൂപയാണു ലഭിച്ചിരുന്നത്. ഇനി മുതല്‍ ഒരു ക്വിന്റല്‍ നെല്ലിനു 2,210 രൂപ ലഭിക്കും.
പ്രതികൂലമായ കാലാവസ്ഥയും അമിത കൃഷിച്ചെലവും മൂലം വലയുന്ന കര്‍ഷകര്‍ക്കു ആശ്വാസം നല്‍കുന്നതാണു കേന്ദസര്‍ക്കാര്‍ നടപടി. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാരും നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
അതിനിടെ രണ്ടാം കൃഷി ആരംഭിച്ചു രണ്ടു മാസം കഴിയുമ്പോഴും നെല്ലു സംഭരണത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടില്ല. രണ്ടാം കൃഷി ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കണമെന്നാണു വ്യവസ്ഥ. പുഞ്ചക്കൃഷിയുടെ നെല്ലു വില പൂര്‍ണമായും നല്കിയ ശേഷം മാത്രം രണ്ടാം വിളയുടെ രജിസ്ട്രേഷന് ആരംഭിച്ചാല്‍ മതിയെന്ന തീരുമാനം കാരണമാണ് രജിസ്ട്രേഷന് വൈകുന്നതെന്ന് അറിയുന്നു. രജിസ്ട്രേഷന് താമസിക്കുന്നത് നെല്ലു സംഭരണം അവതാളത്തിലാക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി പതിനായിരത്തോളം ഹെക്ടറിലാണു രണ്ടാം കൃഷിയിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: