കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാന്‍ ഇടതു-വലതു സര്‍വ്വീസ് സംഘടനകളുടെ രഹസ്യനീക്കം. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബാധ്യതയുള്ള ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനകളാണ് പദ്ധതികളെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത്. പദ്ധതികളില്‍ അംഗമാകാന്‍ ബാങ്കുകളില്‍ എത്തുന്ന സാധാരണക്കാരെ നിരുത്സാഹപ്പെടുത്തുക എന്നതാണ് ഇവരുടെ തന്ത്രം.
അടല്‍ പെന്ഷന് യോജന, ജന്‍ധന്‍ യോജന, മുദ്രാ വായ്പാ പദ്ധതി, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവന് ജ്യോതി ബീമ യോജന, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികളെ അട്ടിമറിക്കാനാണ് നീക്കം. അടല്‍ പെന്ഷന് യോജനയില്‍ പങ്കാളിയാകാന്‍ എത്തിയ വ്യക്തികളോട് പെന്ഷന് കിട്ടുന്നത് സംബന്ധിച്ച് ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നുവരെ ജീവനക്കാര്‍ പറയുന്നുണ്ട്.
മുദ്രാ വായ്പാപദ്ധതി ബാങ്കിന് ബാധ്യത ഉണ്ടാക്കുമെന്നാണ് ജീവനക്കാരുടെ കണ്ടെത്തല്‍. വായ്പയ്ക്കായി എത്തുന്ന ആളുകളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിവരെ പലഭാഗത്തുനിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കായി ശിശു, കിശോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി വായ്പ നല്കുന്ന പദ്ധതിയാണ് മുദ്രാ പദ്ധതി. ശിശുവിഭാഗത്തില് ഈടില്ലാതെ 50,000 രൂപവരെ നല്കാന് നിര്‍ദ്ദേശമുണ്ട്. കിഷോര്‍ വിഭാഗത്തില്‍ 5 ലക്ഷം വരെയും തരുണ്‍ വിഭാഗത്തില്‍ 25 ലക്ഷം വരെയും പദ്ധതിയില്‍ വായ്പ നല്‍കേണ്ടതാണ്. എന്നാല്‍ ഈ വായ്പകള്‍ നല്കാതിരിക്കാനാണ് ബാങ്കുകള്‍ പരമാവധി ശ്രമിക്കുന്നത്.
പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപവരെ പെന്ഷന് ലഭിക്കുന്ന പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങളുടെ വിഹിതത്തിന് പുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് പെന്ഷന് ലഭിക്കുക. ഇരുപതു വര്‍ഷംവരെ തുക മുടങ്ങാതെ അടയ്ക്കണം.
അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. 18നും 70നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് ചേരാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12രൂപ മാത്രം. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും
18നും 50നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാവുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന. വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സുകന്യ സമൃദ്ധി യോജനയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് അടയ്ക്കേണ്ടത് 1000 രൂപയാണ്. ആറരലക്ഷം രൂപവരെയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ലഭിക്കുക.
ബാങ്കുകളില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും എന്നതിനാല്‍ ജന്‍ധന്‍ യോജന പദ്ധതിയെ മാത്രമാണ് ബാങ്ക് ജീവനക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുള്ളു. കോടിക്കണക്കിന് സാധാരണ ജനവിഭാഗങ്ങളാണ് ഈ പദ്ധതിയില്‍ പങ്കാളികളായിട്ടുള്ളത്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഈ പദ്ധതികള്‍ വിജയത്തിലെത്തിയാല്‍ ജനവികാരം കേന്ദ്രസര്‍ക്കാരിന് അനുകൂലമാകുമോയെന്ന ഭയമാണ് പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ ഇടതു-വലതു മുന്നണികളെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: