നാവായിക്കുളം (തിരുവനന്തപുരം): നാവായിക്കുളം മങ്ങാട്ട് വാതുക്കള്‍ പെട്രോള്‍ പമ്പിന് സമീപം, ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുകയായിരുന്ന ലോറിക്ക് കടന്നു പോകുന്നതിനായി സൈഡ് കൊടുക്കവെ റോഡ് സൈഡില്‍ നിന്ന മരത്തില്‍ ഇടിച്ച് വയലിലേക്ക് മറിയുകയായിരുന്നു.
രാവിലെ 9.30ന് ആയിരുന്നു അപകടം. 65 യാത്രക്കാരുമായി വന്ന ബസില്‍ 35 യാത്രക്കാരെ പരുക്കുകളോടെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തക്കസമയത്ത് നാട്ടുകാരും കല്ലമ്പലം പോലീസും മറ്റ് വകുപ്പിലെ ഉദേ്യാസ്ഥരും ഇടപെട്ടതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
രണ്ടാഴ്ചയ്ക്ക് മുന്‍പാണ് രാജസ്ഥാനില്‍ നിന്ന് ആറ്റിങ്ങലിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍ കയറ്റിവന്ന ലോറി കത്തി ദുരന്തം ഒഴിവായത്. ഇവിടെ ചെറുതും വലുതുമായി നിരവധി അപകടം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അപകടമേഖല എന്നുള്ള ഒരു ബോര്‍ഡ് സ്ഥാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നാലു പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നാവായിക്കുളത്തുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയ്ക്ക് സമീപം നാവായിക്കുളത്ത് ഇരുപത്തെട്ടാം മൈലിനടുത്ത് ഇന്നുരാവിലെ 10 മണിയോടെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടം അറിഞ്ഞ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. വലിയ അപകടമാണെന്ന് കണ്ട് വന്‍ പോലീസ് സംഘവും മെഡിക്കല്‍ കോളേജില്‍ ക്യാമ്പ് ചെയ്തു. അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചെല്ലമ്മ (75) കുറവന്‍പാലം കൊല്ലം, സിന്ധു (43) താന്നിക്കുഴി വീട് മിനിസ്റ്റേഡിയം ഭൂതക്കുളം കൊല്ലം, അനില്‍കുമാര്‍ (41) ചാത്തനാകുളം ചന്ദനത്തോപ്പ് കൊല്ലം, സരോജം (53) വീരണക്കാവ് കാട്ടാക്കട എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
തമിഴ്നാട് തിരുനല്‍വേലി തേവറുകുളത്താണ് ചെല്ലമ്മയുടെ സ്വദേശം. കച്ചവടത്തിനായി കൊല്ലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍. ചെല്ലമ്മയുടെ വലതു കൈയ്ക്ക് ഒടിവുണ്ട്. പാരിപ്പള്ളിയില്‍ നിന്നും കൊല്ലത്തേയ്ക്ക് വീട്ടുജോലിക്ക് പോകുകയായിരുന്നു സിന്ധു. സിന്ധുവിന് തലയ്ക്കാണ് ക്ഷതമേറ്റത്. അനില്‍കുമാര്‍ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്. അനില്‍കുമാറിന് നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
വീട്ടമ്മയായ സരോജത്തിന് തലയ്ക്കാണ് ക്ഷതമേറ്റത്. ഇവരെല്ലാവരേയും വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി. അധികം പേരെയും തൊട്ടടുത്തുള്ള കല്ലമ്പലം, ചാത്തമ്പാറ, കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 42 പേരാണ് ഈ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
ഇവിടത്തെ ഓര്‍ത്തോപീഡിക്സ്, ജനറല്‍ മെഡിസിന്, സര്‍ജറി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും ഡോക്ടര്‍മാര്‍ ഒരുമിച്ചാണ് കൂട്ടമായിവന്ന പരിക്കേറ്റവരെ ചികിത്സിച്ചത്. നിലവില്‍ ഷാഹുല്‍ ഹമീദ് (61) മാത്രമാണ് കടുവയില്‍ തങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിസാര പരിക്കുള്ള മുപ്പതോളം പേരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റുള്ളവരെ മെഡിക്കല്‍ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: