തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കറായി സിപിഐ അംഗം വി. ശശിയെ തെരഞ്ഞെടുത്തു. യുഡിഎഫിന്റെ ഐ.സി. ബാലകൃഷ്ണനെ പരാജയപ്പെടുത്തിയാണ് ചിറയിന്‍കീഴ് എംഎല്‍എ: വി.ശശി ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെത്തിയത്. ശശിക്ക് 90, ഐ.സി. ബാലകൃഷ്ണന് 45 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധു. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പെടെ സഭയില്‍ എല്‍ഡിഎഫിന് 92, യുഡിഎഫിന് 47 പ്രതിനിധികള്‍. ബിജെപിക്ക് ഒന്ന്. ഒരു സ്വതന്ത്രന്, പി.സി. ജോര്‍ജ്.
തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് വോട്ടു ചെയ്തു. ബിജെപി അംഗം ഒ. രാജഗോപാല്‍, ഇടതുമുന്നണിയിലെ കെ. കൃഷ്ണന്‍കുട്ടി, യുഡിഎഎഫിലെ അനൂപ് ജേക്കബ്, സി. മമ്മൂട്ടി എന്നിവര്‍ സഭയിലെത്തിയില്ല. ബാലറ്റ് പേപ്പറില്‍ ‘നോട്ട എന്തുകൊണ്ടില്ലെന്ന്’ മാത്രം എഴുതിയാണ് വോട്ടു ചെയ്തതെന്ന് ജോര്‍ജ്ജ് വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കറുടെ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ പി.സി. ജോര്ജ്ജിന്റേതെന്നു കരുതിയ ബാലറ്റ് നിയമസഭാ സെക്രട്ടറി സ്പീക്കറെ കാണിച്ചശേഷം മാറ്റിവച്ചു. അസാധുവെന്ന് മനസിലായെങ്കിലും നോട്ടയ്ക്കായുള്ള ആവശ്യമാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് പി.സി. ജോര്‍ജിന്റെ ആവശ്യം നോട്ടയാണെന്ന് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: