കണ്ണൂര്‍: രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ വ്യാപകനാശനഷ്ടവും ഉണ്ടാകുന്നുണ്ട്. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റാണ് കൃഷിനാശത്തിന് കാരണമാകുന്നത്. മഴ ശക്തമായതോടെ ജില്ലയിലെ ഒട്ടുമിക്ക പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതുമൂലം ജില്ലയില്‍ പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം സ്തംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ പാത്തന്‍പാറ നൂലിട്ടാമല, കാരാമരംതട്ട് തുടങ്ങിയ ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പത്തിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏക്കര്‍കണക്കിന് സ്ഥലത്തെ കൃഷികള്‍ മലവെളളത്തില്‍ കുത്തിയൊലിച്ചുപോയി. മുടവനാട്ട് തങ്കച്ചന്, കുമ്പിടിയാമാക്കല്‍ തങ്കച്ചന്, കപ്പലുമാക്കല്‍ സാലി, കവിയില്‍ റോയി, ഇടപ്പാറ ജോസഫ്, പുളിക്കല്‍ ബിജു, കോട്ടപ്പുറം ഷാജി തുടങ്ങിയവരുടെ വീടുകളാണ് നശിച്ചത്. നിരവധി കുടുംബങ്ങള്‍ ഈ സ്ഥലങ്ങളില്‍ നിന്നും മാറിത്താമസിച്ചിട്ടുണ്ട്. നെല്ലിപ്പാറ കപ്പണയിലെ വിലക്കോട് കുംഭയുടെ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണു. തൊട്ടടുത്ത കൊവുമ്മല്‍ ദിനേശന്റെ വീടിന്റെ ചുറ്റുമതിലാണ് വീണത്. സംഭവ സമയം വീടുനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. രയരോം ഗവ.സ്കൂളിന് സമീപത്തെ പുതിയ പുരയില്‍ അസ്മയുടെ വീടും തകര്‍ന്നിട്ടുണ്ട്.
കനത്തമഴയില്‍ തുടര്‍ച്ചയായി പത്തോളം ഉരുള്‍പൊട്ടലുണ്ടായ കാപ്പിമലയില്‍ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കാപ്പിമലയിലെ ഫര്‍ലോങ്കര പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കാപ്പിമല-ഫര്‍ലോങ്കര റോഡും വൈതല്‍ കുണ്ടിലെ കാപ്പിമല-വൈതല്‍കുണ്ട് റിവേഴ്സ് റോഡും കല്ലുംമണ്ണും വീണ് മൂടപ്പെട്ടിരിക്കുകയാണ്.
ആലക്കോട് അരങ്ങം ബൈപ്പാസ് റോഡില്‍ തെങ്ങുകള്‍ വൈദ്യുതി ലൈനില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ വൈദ്യുതി തൂണുകളും നിലംപൊത്തിയിട്ടുണ്ട്. മട്ടന്നൂര്‍ കുമ്മാനം മുസ്ലീം പള്ളിക്ക് സമീപം കൂറ്റന്‍മരം കടപുഴകി റോഡിന് കുറുകെ വീണത് മൂലം ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: