കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ഡെപ്യൂട്ടിമേയറെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡെപ്യൂട്ടിമേയര്‍ സ്ഥാനത്തേക്ക് ആര് തെരഞ്ഞെടുക്കപ്പെടുമെന്നത് സംബന്ധിച്ച് എല്‍ഡിഎഫും യുഡിഎഫും കടുത്ത ആശങ്കയിലാണ്. ഇരു മുന്നണികളും ബലാബലത്തില്‍ നില്‍ക്കുകയും വിമതന്റെ നിലപാടും കേവലം ഒരു വോട്ട് അസാധുവാവുകയോ മാറി പോള്‍ ചെയ്യുകയോ ചെയ്താല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം മാറിമറിയുമെന്നതാണ് ഇരു മുന്നണി നേതൃത്വങ്ങളേയും ആശങ്കയിലാക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് വിമതനെ കൂടെനിര്‍ത്താന്‍ സാധിക്കുമെന്നത് ആശ്വാസമാണെങ്കിലും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന്റെ പേരില്‍ അതൃപ്തിയുളള സിപിഐ അംഗങ്ങളുടെ നിലപാട് എന്താകുമെന്നത് സംബന്ധിച്ച് ആശങ്കയോടെയാണ് എല്‍ഡിഎഫ് നേതൃത്വം കാണുന്നത്.
നിലവില്‍ രണ്ട് കക്ഷികള്‍ക്കും 27 വീതം കൗണ്‍സിലര്‍മാരാണുള്ളത്. യുഡിഎഫ് വിമതനായി വിജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് മത്സരിക്കുന്നത്. രാഗേഷ് തന്നെയാണ് എല്‍ഡിഎഫിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥി. അതുകൊണ്ട് തന്നെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെടേണ്ടതാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി സി.സമീര്‍ തന്നെ വീണ്ടും മത്സരിക്കും. കഴിഞ്ഞതവണ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും പി.കെ.രാഗേഷ് വിട്ടുനിന്നതിനെ തുടര്‍ന്ന് ഇരുമുന്നണികള്‍ക്കും തുല്യവോട്ടുകളാണ് ലഭിച്ചിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭാഗ്യത്തിന്റെ അകമ്പടിയിലാണ് സി.സമീര്‍ ഡെപ്യൂട്ടി മേയറായത്. തുടര്‍ന്ന് പി.കെ.രാഗേഷിന്റെ പിന്തുണ കൂടി ഉറപ്പാക്കി ഇടതുപക്ഷം ഡെപ്യൂട്ടിമേയര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു.
അവിശ്വാസപ്രമേയം പാസാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമീര്‍ ഡെപ്യൂട്ടിമേയര്‍ സ്ഥാനം രാജിവെച്ചത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ അസാധുവായി പോകാതിരിക്കാന്‍ മുന്നണികള്‍ തീവ്രശ്രമം തന്നെ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: