ന്യൂദല്‍ഹി: മോഷ്ടിക്കാന്‍ ശ്രമിച്ചൊന്നാരോപിച്ച് മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ദല്‍ഹി മയൂര്‍ വിഹാറില്‍ താമസിക്കുന്ന പാലക്കാട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകന് രജത് ഉണ്ണികൃഷ്ണനെയാണ് (14) ഒരു സംഘം പാന്‍മസാല വില്പനക്കാര് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ബുധനാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തില്‍ ഇന്നലെ രാവിലെയും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കുട്ടിയുടെ ബന്ധുക്കളുടേയും ദല്‍ഹി മലയാളികളുടേയും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം പോലീസ് ഡെപ്യൂട്ടി കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കേസെടുത്തത്. സംസ്ഥാന ബാലാവകാശ കമ്മീഷന് ദല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും മര്‍ദ്ദനമേറ്റു.
ബുധനാഴ്ച വൈകിട്ട് ട്യൂഷന് കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജത് പരിസരത്തെ ഒരു പാന്‍ വില്‍പ്പനക്കാരനുമായി വാക്തര്ക്കമുണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍. മോഷണക്കുറ്റമാരോപിച്ച് ഇയാള്‍ മക്കളുടെ സഹായത്തോടെ രജത്തിനെ അടുത്ത പാര്‍ക്കിലേക്ക് കൊണ്ടുപോയി തല്ലിച്ചതയ്ക്കുകയായിരുന്നു. രജത്തിന്റെ കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. അബോധാവാസ്ഥയിലായ രജത്തിനെ അടുത്തുള്ള ലാല്‍ബഹാദുര്‍ ശാസ്ത്രി ആശുപത്രിയില്‍ ഉപേക്ഷിച്ച് പാന്‍ കച്ചവടക്കാരനും കൂട്ടരും കടന്നു കളഞ്ഞു. രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കിലിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഒരു സ്വകാര്യ ആശുപത്രിയില്‍ രജത്തിന് ചികിത്സ നിഷേധിക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തി.
പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ബന്ധുക്കളും മലയാളി അസോസിയേഷന് നേതാക്കളും ഉറച്ചുനിന്നതോടെ കടയുടമയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെ പ്രകോപിതരായ പ്രദേശത്തെ മലയാളികള്‍ സംഘടിച്ചെത്തി പാന്‍കട തകര്‍ത്ത് അഗ്നിക്കിരയാക്കി. പ്രദേശത്തെ ലഹരി മാഫിയയ്ക്ക് പോലീസിന്റേയും എംഎല്‍എയുടേയും പിന്തുണ ലഭിക്കുന്നതാണ് ആക്രമണം വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് മലയാളി അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടികാട്ടി.
വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് പ്രദേശവാസികളായ മലയാളികളെ പ്രകോപിപ്പിച്ചത്. സംഭവം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥലത്തെത്താന്‍ വൈകിയ പോലീസിനെതിരെ നാട്ടുകാരും കുട്ടികളുടെ ബന്ധുക്കളും പ്രതിഷേധിച്ചു. മാത്രമല്ല, തലേദിവസം കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നിട്ടും ഇന്നലെ ഉച്ചവരെ കട തുറന്നു പ്രവര്‍ത്തിച്ചതും പ്രകോപനത്തിന് ആക്കം കൂട്ടി.
കുട്ടിയെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്കിയ അലോക് പണ്ഡിറ്റ് നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്നെങ്കിലും ആദ്യം അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളും മക്കളും കൂടിയാണ് രജത്തിനേയും കൂട്ടുകാരേയും ആക്രമിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്വേഷണമാരംഭിക്കാമെന്ന പോലീസ് നിലപാട് ഡല്‍ഹി മലയാളികളെ ചൊടിപ്പിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മലയാളികള്‍ നിരത്തിലിറങ്ങി. നാട്ടുകാരുടെ പ്രതിഷേധം കൂടിയപ്പോഴാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷയത്തില്‍ ആവശ്യമെങ്കില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാല അവകാശ കമ്മീഷന് അറിയിച്ചു. മയൂര്‍ വിഹാര്‍ ഫേസ് ത്രീഎംഐജി ഫ്ളാറ്റ് 40 ബിയിലാണ് രജതിന്റെ കൂടുംബം താമസിക്കുന്നത്. നോയിഡയില്‍ റിലയന്‍സ് ജീവനക്കാരനാണ് രജത്തിന്റെ പിതാവ്. 25 വര്‍ഷമായി ഡല്‍ഹിയിലാണ് താമസം.
രജത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഗാസിപൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങിനോട് അദ്ദേഹം രേഖാമൂലം അഭ്യര്‍ത്ഥിച്ചു. മലയാളി സമൂഹത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ദല്‍ഹി പോലീസ് തയ്യാറാകണമെന്ന് കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: