കെയ്റോ: വിമാനത്തിനുള്ളിലെ ഊഷ്മാവ് ഉയർന്നതുമൂലമാകാം യാത്ര വിമാനം മെഡിറ്ററേനിയൻ കടലിൽ തകർന്ന് വീഴാൻ കാരണമായതെന്ന് ഈജിപ്ത് വ്യോമയാന മന്ത്രാലയം. കണ്ടു കിട്ടിയ വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡാറ്റ റെക്കോർഡിൽ വിമാനത്തിന്റെ അകത്ത് പുകപടലം രൂപപ്പെട്ടിരുന്നതിന്റെ തെളിവുകൾ ലഭിച്ചെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനു പുറമെ വിമാനം 37,000 അടി ഉയരത്തിൽ എത്തിയപ്പോൾ ഡാറ്റാ റെക്കോർഡിന്റെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇനി രണ്ടാമത്തെ ബ്ലാക് ബോക്സും കോക് പിറ്റും പരിശോധിച്ചാൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. ഇവയുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനായി പാരീസിലേക്ക് അയച്ചിരിക്കുകയാണ്.
മെയ്19ന് പാരീസിൽ നിന്നും കെയ്റോവിലേക്ക് യാത്രതിരിച്ച വിമാനം മെഡിറ്ററേനിയൻ കടലിൽ പതിക്കുകയായിരുന്നു. എന്നാൽ വിമാനം തകർന്നതിന്റെ യഥാർത്ഥ കാരണം ഇതു വരെ മനസിലാക്കാൻ സാധിച്ചിരുന്നില്ല.
നേരത്തെ ഭീകരാക്രമണത്തെ തുടർന്നാകാം വിമാനം തകർന്നതെന്ന് ഈജിപ്ത് സർക്കാൻ പ്രസ്താവിച്ചിരുന്നു. മൂന്ന് കുട്ടികളും ഏഴ് വിമാന ജോലിക്കാരുമടക്കം 66 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. , ഫ്രാൻസ്, ഈജിപ്ത്, കാനഡ, ഇറാഖ്, ഇംഗ്ലണ്ട്,ബെൽജിയം, കുവൈത്ത്, സൗദി അറേബ്യ, അൾജീരിയ, ഛാഡ്, പോർച്ചുഗൽ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് യാത്രക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: