ഒരുപാട് പ്രതീക്ഷയോടെയാണ് നമ്മളെല്ലാം ഓരോരോ കര്‍മങ്ങള്‍ ചെയ്യുക. പ്രതീക്ഷയ്ക്കൊത്ത ഫലങ്ങളാണ് നമുക്ക് ലഭിക്കുന്നതെങ്കില്‍ നമുക്ക് ഉത്സാഹമായി. ചെയ്യുന്നതെല്ലാം പ്രയോജനപ്രദമാകുന്നു എന്ന നിരീ ക്ഷണമാണ് ഈ കര്‍മോത്സുകതയ്ക്ക് കാരണം. പ്രയോജനപ്രദമായ കര്‍മ്മങ്ങള്‍ എന്നു നാം കരുതുന്നത് പ്രത്യക്ഷഫലം തരുന്ന കര്‍മങ്ങളെയാണ്. അങ്ങനെയുള്ള കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവ സാര്‍ത്ഥകമായി എന്ന സംതൃപ്തിയും നമുക്കുണ്ടാകുന്നു.
പ്രതീക്ഷയ്ക്കൊത്ത ഫലങ്ങളല്ല ലഭിക്കുന്നതെങ്കിലോ? അഥവാ പ്രതീക്ഷിച്ചതിന് കടകവിരുദ്ധമായ ഫലങ്ങളാണ് തുടരെത്തുടരെ ലഭിക്കുന്നതെങ്കിലോ? നമ്മുടെ ഉത്സാഹമെല്ലാം പമ്പ കടക്കും. സ്വതവേ മുഖത്തു വിരിയാന്‍ വിഷമമായ പുഞ്ചിരി തീര്‍ത്തും അപ്രത്യക്ഷമാകും. പ്രസരിപ്പുമായും. നിഷ്ക്രിയത ബാധിക്കും. പതുക്കെപ്പതുക്കെ പ്രതീക്ഷപോലും അസ്തമിക്കും. ഇല്ലേ? എന്നാലോ, ഈ ലോകത്ത് എന്തെങ്കിലും ചെയ്യാതെ ജീവിക്കാന്‍ പറ്റുമോ? ഇല്ല. അതുകൊണ്ട് നാം വീണ്ടും എന്തൊക്കെയോ കാട്ടിക്കൂട്ടും. പക്ഷേ, ആ ചെയ്യുന്നതിലൊന്നും നമ്മുടെ ഹൃദയമോ മനസ്സോ ഉണ്ടായിരിക്കില്ല. ചെയ്യുന്നതെല്ലാം നിരര്‍ത്ഥകമാണ് എന്ന തോന്നലായിരിക്കും.
തെറ്റ് പറയാന്‍ പറ്റില്ല. ഈ മനോഭാവം സ്വാഭാവികമാണ്. കിട്ടുപ്പണിക്കന്റെ കഥ ഒന്നു ശ്രദ്ധിക്കൂ… നല്ലൊരു ആശാരിയായിരുന്നുവത്രെ അയാള്‍. ഒന്നാന്തരം കല്‍പ്പണിക്കാരനും. അയാള്‍ക്ക് വയസ്സായി. ഇനിയും ജോലിയില്‍ തുടരണം എന്നില്ല. വയ്യാതായി. ഇനിയുള്ള കാലം എല്ലാ ഉത്തരവാദിത്ത്വങ്ങളില്‍നിന്നും പിന്‍വാങ്ങി ഭാര്യയും മക്കളും കൊച്ചുമക്കളുമൊക്കെയായി ‘സ്വസ്ഥം ഗൃഹഭരണം’ വരുമാനമുണ്ടാകില്ല. സാരമില്ല; എങ്ങനെയെങ്കിലും തട്ടിമുട്ടി മുമ്പോട്ടു പോകാം. ഇനി അതുമതി എന്നയാള്‍ ഉറപ്പിച്ചു. തന്നെ ജോലിക്കു വച്ചിരുന്ന മേസ്തിരിയോട് പണിക്കന് കാര്യം അവതരിപ്പിച്ചു. ഇത്രയും നല്ലൊരു ജോലിക്കാരനെ പെട്ടെന്നങ്ങ് നഷ്ടപ്പെടുക എന്നത് മേസ്തിരിക്ക് വലിയ ഖേദമുള്ള കാര്യമായിരുന്നു.
ഏതായാലും അദ്ദേഹം പറഞ്ഞു,”ശരി, താങ്കളുടെ ഇഷ്ടംപോലെ… പക്ഷേ, ഇത്ര പെട്ടെന്നു വേണോ? എനിക്കല്‍പ്പം സാവകാശം? ഒരു ഉപകാരം ചെയ്യുന്നു എന്നു കരുതിയാല്‍ മതി. ഒരു വീട്…ഒരേയൊരു വീടു കൂടി താങ്കള്‍ തന്നെ പണിയണം എന്നാണെന്റെ ആഗ്രഹം. എന്നിട്ട് വേണമെങ്കില്‍ വിരമിച്ചോളൂ.”
പണിക്കന് സമ്മതിച്ചു. അങ്ങനെ വീടുപണി തുടങ്ങി. നാളുകള്‍ ചെല്ലുന്തോറും കിട്ടുപ്പണിക്കന് ജോലിയില്‍ യാതൊരു താല്‍പ്പര്യവുമില്ലാതായി. വല്ലപാടും പണി തീര്‍ക്കുക എന്ന ഒറ്റ ചിന്തമാത്രമായി അയാള്‍ക്ക്. ഏല്‍പ്പിച്ച ജോലിയില്‍ തീര്‍ത്തും അശ്രദ്ധനായ അയാള്‍ മേന്മ കുറഞ്ഞ സാമഗ്രികളുപയോഗിച്ചു പണി ദ്രുതഗതിയില്‍ മുന്നോട്ടുനീക്കി. അങ്ങനെ, കഴിവും ആത്മാര്‍ത്ഥതയും മുഖമുദ്രയായുള്ള ഒരു പണിക്കാരന് ഒട്ടും അനുയോജ്യമല്ലാത്തവിധത്തില്‍ അയാള്‍ പണി പൂര്‍ത്തിയാക്കി.
മേസ്തിരി വന്ന് വീടു പരിശോധിച്ചു. എന്നിട്ട് ഉമ്മറവാതിലിന്റെ താക്കോല്‍ പണിക്കന് നേരെ നീട്ടി ഇപ്രകാരം പറഞ്ഞു, ”ഇതാ…ഇതു താങ്കള്‍ക്കുള്ളതാണ്. ഈ വീട് താങ്കളുടെതാണ്. താങ്കള്‍ക്കായുള്ള എന്റെ സമ്മാനം!”
കിട്ടുപ്പണിക്കന് സ്തബ്ധനായി നിന്നുപോയി! അപമാനഭാരവും കുറ്റബോധവും മൂലം അയാള്‍ ശിരസ്സുകുനിച്ചു. ‘ഛെ….! എത്ര മോശമായിപ്പോയി! സ്വന്തം വീടാണ് പണിയുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍, ഓര്‍ക്കുന്തോറും അയാള്‍ ലജ്ജകൊണ്ട് നിന്നനില്‍പ്പില്‍ അലിഞ്ഞില്ലാതായി.
കഥ കേട്ടുവല്ലോ? എപ്പോഴും ഓര്‍ക്കുക-നമ്മളും ഭവനനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജീവിതങ്ങളാകുന്ന ഭവനങ്ങളാണ് നാം പണിയുന്നത്. നമ്മുടെ ഓരോരോ ദിനങ്ങള്‍ ആ വലിയ വീടിന്റെ ഓരോരോ ഇഷ്ടികകളും കട്ടിലകളും വാതിലുകളും മറ്റുമാണ്. പക്ഷേ, സ്വന്തം വീടുകളാണ് പണിയുന്നത് എന്ന ബോധം നമുക്കില്ല. അതിനാല്‍ നമ്മുടെ കഴിവുകള്‍ മുഴുവനായും ആത്മാര്‍ത്ഥമായും നാം അതിലേക്കായി വിനിയോഗിക്കാറില്ല. ഒടുവില്‍ എന്നോ ഒരിക്കല്‍ നാം ആ സത്യം തിരിച്ചറിയുന്നു.
അന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വേദനയോടെ തോന്നിപ്പോകുന്നു, ഒരവസരം കൂടി കിട്ടിയിരുന്നെങ്കില്‍ ജീവിതഭവനം എത്രയോ കൂടുതല്‍ സുന്ദരമാക്കാമായിരുന്നു!
അത്രയും വൈകിക്കണോ? ഇന്ന്, ഇപ്പോള്‍ ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ ഭംഗിയായി ചെയ്താല്‍ തന്നെ നമ്മുടെ ജീവിതത്തിന്റെ മൂല്യം ഗണ്യമായി വര്‍ധിക്കും. ഒരു കര്‍മ്മവും നിസ്സാരമല്ലെന്നും അതിനാല്‍ എന്തു ചെയ്യുമ്പോഴും ശ്രദ്ധയോടെ ഭംഗിയായി ചെയ്യണമെന്നും അമ്മ എപ്പോഴും പറയുന്നു. ഈ ഉപദേശം ജീവിതത്തില്‍ പകര്‍ത്തിയാല്‍, സംശയിക്കേണ്ട-നമുക്ക് ചുവടുപിഴക്കില്ല. വിജയം സുനിശ്ചിതം!
അവലംബം: മാതൃവാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: