രാമായണത്തിലെ പരമപ്രധാനമായൊരു ഘട്ടമാണ് യുദ്ധാനന്തരം സീതയെ സ്വീകരിക്കുന്നത്. വാല്മീകി തികച്ചും സ്വാഭാവികമായും നാടകീയമായുമാണ് ഈ രംഗം സൃഷ്ടിച്ചിരിക്കുന്നത്. ഹനുമാനോട് സീത ഒരു വാക്യമേ പറയുന്നുള്ളൂ.
”ഹേ വാനരവീര, പ്രാണനാഥനെ കാണാന്‍ ഞാന്‍ കൊതിക്കുന്നു.” ഹനുമാന് സീതയുടെ ഹൃദയം കാണാന്‍ കഴിഞ്ഞു. രാമനോട് വന്നു പറയുന്നു: ”ഈ ആരംഭം ആര്ക്കുവേണ്ടിയുണ്ടായോ, തുടര്‍ന്നുള്ള പ്രവൃത്തികളെല്ലാം ഫലപ്രാപ്തിക്ക് ആരാണോ നിമിത്തമായിട്ടുള്ളത്, ശോകാര്‍ത്തയായ ആ ജാനകിയെ അങ്ങ് വേഗം കാണേണ്ടതാണ്. കണ്ണീര്‍പൊഴിക്കുന്ന നേത്രങ്ങളോടെ ദുഃഖാക്രാന്തയായ ജാനകീദേവി അങ്ങയുടെ വിജയത്തെക്കുറിച്ച് കേട്ടപ്പോള്‍ ഹര്ഷപുളകിതയായിത്തീര്ന്നു. മുമ്പുണ്ടായ പരിചയത്താല്‍ വിശ്വാസപൂര്‍വം ആ ദേവി എന്നോടിങ്ങനെ പറഞ്ഞു.
‘മുന്നിട്ടിറങ്ങിയ കാര്യം നേടി കൃതാര്‍ത്ഥനായ ലക്ഷ്മണസമേതനായ പ്രാണനാഥനെ കാണാന്‍ ഞാനാഗ്രഹിക്കുന്നു.” ഇതുകേട്ട് ധര്‍മ്മിഷ്ഠരില്‍ ശ്രേഷ്ഠനായ രാമന് പെട്ടെന്ന് ധ്യാനനിമഗ്നനായിത്തീര്ന്നു. വിഭീഷണനോട് ഇങ്ങനെ പറഞ്ഞു: ”വിദേഹപുത്രിയായ സീതയെ കുളിപ്പിച്ച് ദിവ്യമായ കുറിക്കൂട്ടുകളും ആഭരണങ്ങളുമണിയിച്ച് താമസിയാതെ ഇവിടെ കൊണ്ടുവരാന്‍ കല്പിച്ചാലും.” വിഭീഷണന് പരിചാരികമാരെക്കൊണ്ട് സീതയെ കുളിപ്പിച്ച് കുറിക്കൂട്ടുകളും വസ്ത്രാഭരണങ്ങളുമണിയിച്ച് പല്ലക്കില്‍ കയറ്റിക്കൊണ്ടു വരുവിച്ചു.
ആ വിവരം രാമനെ അറിയിച്ചു. രാക്ഷസരാജധാനിയില്‍ ഏറെനാളുകള്‍ പാര്‍ത്തിരുന്ന സീതാദേവി എത്തിയിരിക്കുന്നുവെന്നു കേട്ടപ്പോള്‍ രാഘവന് സന്തോഷവും സന്താപവും കോപവും ഒരേസമയത്തുണ്ടായി. സീത വന്നു എന്നു കേട്ടപ്പോള്‍ ഒന്നുകാണാന്‍ വാനരന്മാര് തിക്കും തിരക്കുംകൂട്ടി. സീതയെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങളെ വിഭീഷണന്റെ അനുയായികള്‍ തള്ളിമാറ്റാന്‍ തുടങ്ങി. അവര്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു. ഇതുകണ്ട് രാമന് നിന്ദയോടെ വിഭീഷണനോടു പറഞ്ഞു.
”എനിക്ക് ആദരവുണ്ടാക്കുവാനായി ഈ ജനങ്ങളെ അങ്ങെന്തിനാണ് ക്ലേശിപ്പിക്കുന്നത്? ഈ പ്രവൃത്തി മതിയാക്കൂ. ഇവരെല്ലാം എനിക്കു സ്വജനങ്ങള് തന്നെ. ഒരു സ്ത്രീയുടെ രക്ഷ അവളുടെ സദ്പ്രവൃത്തികളാണ്. ഗൃഹങ്ങളോ, വസ്ത്രങ്ങളോ, മതില്‍ക്കെട്ടുകളോ മൂടുപടങ്ങളോ അല്ല. ആപത്ഘട്ടങ്ങളിലും ബുദ്ധിമുട്ടുകളിലും യുദ്ധങ്ങളിലും സ്വയംവരങ്ങളിലും യാഗങ്ങളിലും വിവാഹവേളയിലും ഒരു സ്ത്രീയെ നോക്കിക്കാണുന്നത് കുറ്റകരമാകുന്നില്ല. ഹേ വിഭീഷണാ, അവളെ വേഗം എന്റെ സമീപത്തേക്ക് ആനയിക്കൂ. ഈ സീത സുഹൃദ്ജനങ്ങളാല് ചുറ്റപ്പെട്ടിരിക്കുന്ന എന്നെ കണ്ടുകൊള്ളട്ടെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: