അമ്പലപ്പുഴ: ആദ്യമായി അങ്കണവാടിയില്‍ എത്തിയ കുട്ടി കുളത്തില്‍ വീണു മരിക്കാനിടയാക്കിയത് അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍. ഇന്നലെ ഉച്ചയോടെയാണ് പായല്‍കുളങ്ങര 73-ാം നമ്പര്‍ അങ്കണവാടിക്കു സമീപത്തെ വെള്ളക്കെട്ടില്‍ തോട്ടപ്പള്ളി പുതുവല്‍ വീട്ടില്‍ ഷിബുവിന്റെ രണ്ടര വയസുള്ള മകന് ആദിത്യന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപികയും ആയയുമുള്ള അങ്കണവാടിയില്‍ കുട്ടിയെ കാണാതായിട്ടും അദ്ധ്യാപിക അന്വേഷിച്ചില്ല. ഇന്നലെ അവധിയെന്നു പറഞ്ഞ് വരാതിരുന്ന ആയ അങ്കണവാടി അധികൃതരെ അവധി അറിയിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
അവധിയെടുക്കുമ്പോള്‍ പകരം ആളെ ഏര്‍പ്പാടാക്കണമെന്നാണ് നിയമം. എന്നാല്‍ പതിനഞ്ചോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ പകരം ആളെ ഏര്‍പ്പാടാക്കാതെ ആയ അവധിയെടുത്തതും ടീച്ചര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നതിന് കാരണമായി നാട്ടുകാര്‍ പറയുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഒരുകുട്ടിയെ കാണാനില്ലെന്നറിഞ്ഞിട്ടും അദ്ധ്യാപിക അന്വേഷിച്ചില്ല. ക്ലാസ് തുടങ്ങാറായിപ്പോളാണ് അദ്ധ്യാപിക കുട്ടികളെ അന്വേഷിച്ചത്. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ നാട്ടുകാര്‍ കുട്ടിയെ ഇതേ അങ്കണവാടിക്കു സമീപത്തുള്ള വെള്ളക്കെട്ടില്‍ ബോധമില്ലാതെ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ കുട്ടിയെ നാട്ടുകാര്‍ കൂടി ആശുപത്രിയിലെത്തിച്ചിട്ടും അങ്കണവാടി അധികൃതര്‍ കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞില്ല.
സംഭവം വിവാദമായതോടെ സിപിഐക്കാരിയായ അദ്ധ്യാപികയെയും സിപിഎമ്മുകാരിയായ ആയയെയും രക്ഷിക്കാന്‍ ഭരണപക്ഷ കക്ഷികള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇതറിഞ്ഞ് നാട്ടുകാര്‍ രാഷ്ട്രീയം മറന്നും എതിര്‍പ്പുമായി രംഗത്തു വന്നു.
കുട്ടിയുടെ പിതാവ് ഷിബു വിദേശത്തായതിനാല്‍ ഭാര്യവീടിനു സമീപം വീട് വാടകയ്ക്കെടുത്താണ് ഭാര്യ അമ്പിളിയും മകന് ആദിത്യനും താമസിച്ചിരുന്നത്. രണ്ടര വയസായതോടെ ആദിത്യനെ ആദ്യമായി അങ്കണവാടിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. സംഭവത്തിന് ഉത്തരവദിയായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: