ആലപ്പുഴ: ഭൂജലവകുപ്പില്‍ നടക്കുന്ന അഴിതികള്‍ അന്വേഷിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതി സ്പെഷ്യല്‍ ജഡ്ജ് വി. ദിലീപ് ഉത്തരവായി. ഭൂജല വകുപ്പ് ആലപ്പുഴ, കോട്ടയം ജില്ലാ ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടന്ന അഴിമതികള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കായംകുളം കരീലക്കുളങ്ങര കരുവെട്ടുംകുഴി പുതിയ വീട്ടില്‍ ഡി.വിനോദ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഡയറക്ടര്‍ ബാബു എന്‍. ജോസഫ്, ജില്ലാ ഓഫീസര്‍ എസ്. വിമല്‍രാജ്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും മുന്‍മന്ത്രി പി.ജെ. ജോസഫിന്റെ ബന്ധുവുമായ പോള്‍സണ്‍ ജോസഫ് എന്നിവരെ പ്രതിയാക്കിയാണ് കേസ് നല്‍കിയത്.
നേരത്തെ ഭൂജല വകുപ്പിന്റെ ആലപ്പുഴ, കോട്ടയം ജില്ലാ ആഫീസുകള്‍ കേന്ദ്രീകരിച്ച് അനധികൃത നിയമനങ്ങള്‍ നടത്തുന്നതായും കുഴല്‍ക്കിണര്‍ യൂണിറ്റ് അനധികൃതമായി പ്രവര്‍ത്തിപ്പിച്ച് സര്‍ക്കാര്‍ പണം തട്ടിയെടുക്കുന്നതായും ആരോപിച്ച് വിനോദ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും വാട്ടര്‍ റിസോഴ്സ് വിഭാഗം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മറുപടി നല്കുകയുമാണുണ്ടായത്.
വകുപ്പുമന്ത്രിയുടെ ബന്ധുകൂടിയായ പോള്‍സണ്‍ ജോസഫിനെ സംരക്ഷിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് അഡ്വ. എസ്. ചന്ദ്രശേഖരന് നായര്‍ മുഖേന വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
2012 ഫെബ്രുവരി 17 മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടത്തില്‍ 119 പേരെ കാഷ്വല്‍ തൊഴിലാളികളായി നിയമിച്ചതില്‍ വന്‍ അഴിമതി നടന്നെന്നാണ് പ്രധാന ആരോപണം. മൂന്നുലക്ഷം രൂപ വീതം ഓരോരുത്തരില്‍ നിന്നും വാങ്ങിയാണ് നിയമനം നടത്തിയത്. ഇതുകൂടാതെ കോട്ടയം ജില്ലാ ഓഫീസറായ വിമല്‍രാജ്, സര്‍ക്കാരോ ഭൂജല വകുപ്പോ അറിയാതെ സ്വന്തം നിലയ്ക്ക് കുഴല്‍ക്കിണര്‍ യൂണിറ്റ് വാങ്ങുകയും ഇത് സര്‍ക്കാര്‍ ജീവനക്കാരെയും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് പൊതുപണം കൈക്കലാക്കിയെന്നുമാണ് മറ്റൊരാക്ഷേപം.
അനധികൃത നിയമനത്തിന് അന്നത്തെ വകുപ്പുമന്ത്രിയായിരുന്ന പി.ജെ. ജോസഫിന്റെ സഹോദരീപുത്രനും കേരളാ കോണ്‍ഗ്രസ് എം. വൈക്കം മണ്ഡലം പ്രസിഡന്റുമായിരുന്ന പോള്‍സണ്‍ ജോസഫിന്റെ നിര്‍ദ്ദേശവും ശുപാര്‍ശയും ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: