അജണ്ട പൂര്‍ത്തിയാകാതെ ചെയര്മാന് യോഗം പിരിച്ചുവിട്ടു
ചങ്ങനാശ്ശേരി: നഗരസഭയുടെ ഉടമസ്ഥതയില്‍ പെരുന്നയിലുള്ള വിവാദ വനിതാഹോസ്റ്റലിന്റെ പേരില്‍ കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അജണ്ട പൂര്‍ത്തിയാക്കാതെ ചെയര്മാന് യോഗം പിരിച്ചുവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാംഗങ്ങള്‍ ചെയര്‍മാന്റെ മുറിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. വനിതാ ഹോസ്റ്റലിന്റെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ അജണ്ട ചര്‍ച്ചയ്ക്കെടുത്തതോടെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാടക പുതുക്കിനിശ്ചയിച്ച് നല്‍കിയിട്ടുള്ള കെട്ടിടങ്ങള്‍ ടെന്‍ഡര്‍ ചെയ്യണമെന്ന നിയമം പാലിക്കാന്‍ നഗരസഭ തയ്യാറാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചെയര്മാന് തയ്യാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവ് മാര്ട്ടിന് സ്കറിയയും കൃഷ്ണകുമാറിന് പിന്തുണയുമായെത്തി. കെട്ടിടം ആവശ്യപ്പെട്ട് ആറോളം അപേക്ഷകല്‍ വേറെ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിഗണിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവര്‍ക്ക് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ്സിലെ സാജന് ഫ്രാന്‍സിസും പ്രസന്നകുമാരി ടീച്ചറും രംഗത്തെത്തിയതോടെ മറ്റ് അജണ്ടകള്‍ ചര്്ച്ചചെയ്യാതെ പ്രസ്തുത അജണ്ട പാസ്സാക്കിയതായി പ്രഖ്യാപിച്ച് ചെയര്മാന് യോഗം പിരിച്ചുവിട്ടു. ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ ചെയര്‍മാന്റെ മുറിക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്നു. പ്രതിഷേധം ഓഫീസ് സമയം അവസാനിക്കുന്നതുവരെ തുടര്‍ന്നു. കൗണ്‍സിലില്‍ പങ്കെടുത്ത 32 അംഗങ്ങളില്‍ 17 പേര് ആവശ്യപ്പെട്ടിട്ടും അജണ്ട വോട്ടിനിടാന്‍ തയ്യാറാവാത്ത ചെയര്‍മാന്റെ നടപടി ജനാധിപത്യ ധ്വംസനമാണെന്ന് കാട്ടി നഗരസഭാ സെക്രട്ടറിക്ക് കൗണ്‍സിലര്‍മാര്‍ പരാതി നല്കി.
ജനാധിപത്യ മഹിളാ അസോസിയേഷനാണ് കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി കെട്ടിടം വാടകയ്ക്കെടുത്തിരുന്നത്. തുടര്‍ച്ചയായി വാടക പുതുക്കി നിശ്ചയിച്ച് നല്കുകയല്ലാതെ ഇതുവരെ റീടെന്‍ണ്ടര്‍ നടപടികള്‍ നടത്തിയിരുന്നില്ല. ഹോസ്റ്റല്‍ നടത്തിപ്പില്‍ നഗരസഭയ്ക്ക് യാതൊരു നിയന്ത്രണമോ നിരീക്ഷണമോ ഉണ്ടായിരുന്നില്ല. ഇതുമൂലം ഹോസ്റ്റലില്‍ താമസിക്കുന്നവരെ സംബന്ധിച്ചോ വരുമാനത്തെ സംബന്ധിച്ചോ നഗരസഭയ്ക്ക് അറിയാന്‍ മാര്‍ഗ്ഗങ്ങളില്ല. ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ ഹാജരാക്കുന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ തുഛമായ തുകമാത്രമാണ് നഗരസഭയില്‍ അടച്ചിരുന്നത്. ഇതിന്റെ പേരില്‍ ചെയര്‍മാന്റെ പേരില്‍ നേരത്തെ അഴിമതി ആരോപണം ഉണ്ടായിരുന്നു. കെട്ടിടത്തിലെ മുറികളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍നിന്ന് പ്രതിദിനം 120 രൂപയും അതിഥികളില്‍നിന്ന് 40 രൂപയും ഈടാക്കാനാണ് കരാര്‍ വ്യവസ്ഥ. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ 238 രൂപയും മറ്റ് സാധനസാമഗ്രികളുടെ വാടക ഇനത്തില്‍ 150 രൂപയുമാണ് നഗരസഭ ഈടാക്കിയിരുന്നത്. എത്രമുറികളില് ആളുകള്‍ താമസിക്കുന്നവെന്ന കണക്ക് നഗരസഭയ്ക്ക് അറിയാന്‍ കഴിയാത്തതിനാല്‍ പ്രതിമാസം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരുന്നത്. കരാറിലെ അവ്യക്തത ഒഴിവാക്കി പുതിയ അപേക്ഷകള്‍കൂടി പരിഗണിച്ച് കെട്ടിടം വാടകയ്ക്ക് നല്കി നഗരസഭയ്ക്ക് ഉണ്ടാകുന്ന നഷ്ടം ഇല്ലാതാക്കണം എന്നതാണ് കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: