കോട്ടയം: കേരളത്തിലെ ബ്രാഹ്മണരുടെ ആധികാരിക തന്ത്രശാസ്ത്ര ഗ്രന്ഥമായ തന്ത്രസമുച്ചയത്തിന്റെ മലയാള ഗദ്യ പരാവര്ത്തനമായ കുഴിക്കാട്ട് പച്ചയിലുള്ള പഠനത്തിന് ഡോക്ടറേറ്റ്. ഏറ്റുമാനൂര്‍ സ്വദേശി ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണനാണ് എംജി സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. ഏറ്റുമാനൂരപ്പന് കോളേജ് മലയാളവിഭാഗം അദ്ധ്യാപകനായ ഹരികൃഷ്ണന് നാലൂ വര്‍ഷം നീണ്ട ഗവേഷണ ഫലമായാണ് നേട്ടം കൈവരിച്ചത്. തന്ത്രശാസ്ത്രത്തിന്റെ പ്രസക്തിയും കുഴിക്കാട്ടുപച്ച എന്ന താന്ത്രിക ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള പഠനവും എന്ന വിഷയത്തിലാണ് അദ്ദേഹത്തിന് സ്കൂള്‍ ഓഫ്ലെറ്റേഴ്സില് നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിരുവല്ലയിലെ കുഴിക്കാട്ടില്ലത്ത് മഹേശ്വരന് ഭട്ടതിരിപ്പാടാണ് കുഴിക്കാട്ട് പച്ചയുടെ രചയിതാവ്. മലയാളത്തില്‍ രചിച്ചതുകൊണ്ടാണ് പ്രസ്തുത ഗ്രന്ഥത്തിന് ആ പേര് വന്നത്. സംസ്കൃത ഭാഷയില്‍ പ്രാവീണ്യമില്ലാത്തവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് മഹേശ്വരന് ഭട്ടതിരിപ്പാട് കുഴിക്കാട്ടുപച്ച എഴുതിയിരിക്കുന്നത്. ക്ഷേത്രത്തിന് വേണ്ടിയുള്ള സ്ഥലത്തിന്റെ തെരഞ്ഞെടുപ്പ് മുതല്‍ പ്രതിഷ്ഠ, ഉത്സവം, നവീകരണം തുടങ്ങി വിശദമായ പഠനമേഖലയായി തന്ത്രശാസ്ത്രത്തെ ക്രോഡീകരിച്ചിരിക്കുകയാണ് രചനയില്‍. എന്നാല്‍ കേവലം ക്ഷേത്ര താന്ത്രികത വ്യക്തമാക്കുന്ന താന്ത്രികഗ്രന്ഥം മാത്രമല്ല കുഴിക്കാട്ടുപച്ചയെന്നും ആധുനിക സാഹിത്യ-സൈദ്ധാന്തിക വ്യവഹാരങ്ങളുമായി ബന്ധപ്പെടുത്തി പുതിയ പഠനിര്മ്മിതിയിലേക്ക് എത്തിച്ചേരുവാന്‍ ആ താന്ത്രിക ഗ്രന്ഥത്തിലൂടെ സാധിക്കുമെന്നും ഹരികൃഷ്ണന് സമര്‍ഥിച്ചിരുന്നു. എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറും മലയാള പ്രൊഫസറുമായ ഡോ. പി.എസ്. രാധാകൃഷ്ണനായിരുന്നു ഗവേഷണ മാര്‍ഗദര്‍ശി. ചലച്ചിത്ര സംവിധായകന് ജി. കൃഷ്ണ സ്വാമിയുടേയും യു.സി. കമലയുടേയും മകനാണ് ഹരികൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: