കോട്ടയം: ചെലവ് ചുരുക്കല്‍ നടപടിയുടെ പേരില്‍ കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്ന റബ്ബര്‍ബോര്‍ഡിന് ഓഫീസുകളുടെ മാറ്റത്തിലൂടെ അധിക സാമ്പത്തിക ബാദ്ധ്യതയ്ക്ക് സാദ്ധ്യത. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഓഫീസുകളുടെ പ്രവര്‍ത്തനം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ദിനബത്ത ഇനത്തില്‍ വലിയൊരു തുക മാറ്റിവയ്ക്കേണ്ടിവരും.
ഓഫീസുകളില്‍നിന്നും എട്ട് കിലോമീറ്ററിന് പുറത്ത് യാത്രചെയ്യുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന തുകയാണ് ദിനബത്ത.
ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ഏതാണ്ട് ഒരുദിവസം 300 രൂപ ദിനബത്ത നല്‍കണം. നിര്‍ത്തലാക്കുന്ന 49 ഓഫീസുകളില്‍ ഏതാണ്ട് ഭൂരിഭാഗം ഓഫീസുകളും മാറ്റി സ്ഥാപിക്കുന്നത് എട്ട് കിലോമീറ്റര്‍ പരിധിക്കപ്പുറത്താണ്. ഇതിനാല്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് അവര്‍ യാത്രചെയ്യുന്ന എല്ലാ ദിവസങ്ങളിലും ദിനബത്ത നല്‍കേണ്ടിവരും എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഫീല്‍ഡ് ഓഫീസര്‍ പ്രതിമാസം ശരാശി 20 ദിവസം യാത്ര ചെയ്യുന്നുണ്ട്. ഈ ഇനത്തില്‍ പ്രതിമാസം 6,000 രൂപയോളം ഒരു ഫീല്‍ഡ് ഓഫീസിന് കീഴില്‍ ദിനബത്തയായി നല്‍കേണ്ടിവരും.
നിര്‍ത്തലാക്കുന്ന ഫീല്‍ഡ് ഓഫീസുകള്‍ സമീപത്തുള്ള ഏതെങ്കിലും റീജണല്‍ ഓഫീസിലേക്കോ മറ്റ് റബ്ബര്‍ ബോര്‍ഡ് ഓഫീസുകളിലേക്കോ ആണ് മാറ്റുന്നത്. ഒന്നും രണ്ടും ഫീല്‍ഡ് ഓഫീസുകള്‍ ഒരേസ്ഥലത്തേക്കുതന്നെ മാറ്റുന്നവയുമുണ്ട്. ഒരു ഫീല്‍ഡ് ഓഫീസിന് കീഴില്‍ രണ്ടുമുതല്‍ ഇരുപത് വില്ലേജുകള്‍ വരെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കര്‍ഷകര്‍ കുറവുള്ള മേഖലകളില്‍ ഒരു ഫീല്‍ഡ് ഓഫീസ് പരിധി 20 കിലോമീറ്റര്‍ ചുറ്റളവുവരെ വരുന്നുണ്ട്. തത്വത്തില്‍ ഉദ്യോഗസ്ഥന് എല്ലാദിവസവും ദിനബത്ത നല്‍കേണ്ടതായി വരും.
നിലവിലുള്ള ഒരു ഫീല്‍ഡ് ഓഫീസ് നിര്‍ത്തലാക്കി സമീപ റബ്ബര്‍ബോര്‍ഡ് ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റിയാല്‍ പരമാവധി ലാഭിക്കാന്‍ കഴിയുന്നത് രണ്ടായിരം മുതല്‍ 2500 രൂപവരെയാണ്. 700മുതല്‍ 2000രൂപവരെ വാടകയുള്ള ഒറ്റമുറികളിലാണ് ഫീല്‍ഡ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കറന്റുചാര്ജ്ജും ടെലഫോണ്‍ ബില്ലും വാടകയും ഉള്‍പ്പെടെ ശരാശരി ഒരു ഫീല്‍ഡ് ഓഫീസിന് ചെലവാകുന്നത് ചെറിയ തുകയാണ്. ഈ തുക ലാഭിക്കാനാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഫീല്‍ഡ് ഓഫീസുകള്‍ നിര്‍ത്തലാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി പ്രതിമാസം ആറായിരം രൂപയോളം ചെലവാക്കേണ്ടിവരും എന്നതാണ്. ഇവയൊക്കെ കൂടാതെയാണ് കര്‍ഷകരുടെ ക്ഷ്ടപ്പാടുകള്‍. ദൂരെയുള്ള ഫീല്‍ഡ് ഓഫീസില്‍ കര്‍ഷകര്‍ക്ക് എത്തണമെങ്കില്‍ സമയനഷ്ടം ഏറെയുണ്ടാകും. അതോടൊപ്പം ബസ്സുകൂലിയും കര്‍ഷകര്‍ ചെലവാക്കേണ്ടിവരും. തത്വത്തില്‍ കാര്‍ഷികമേഖലയുടെ പരിപോഷണത്തിനായി ബോര്‍ഡ് ആരംഭിച്ച ഫീല്‍ഡ് ഓഫീസുകള്‍ നിര്‍ത്തലാക്കിയതോടെ ബോര്‍ഡിന് കനത്ത സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാകുന്നത്. ഇതോടൊപ്പം കര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും ഇത് കാരണമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: