ആലുവ: മൂന്നിടത്തുനിന്നായി മൂന്ന് കിലോയോളം കഞ്ചാവുമായി മൂന്ന് പേര് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. പ്രതികളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങളും ഒരു കാറും പിടിച്ചെടുത്തു. പിടിയിലായവരില്‍ രണ്ട് പേര് കഞ്ചാവ് മൊത്തവില്‍പ്പനക്കാരും ഒരാള്‍ ചില്ലറ വില്‍പ്പനക്കാരുമാണ്.
കഞ്ചാവ് മൊത്ത വിതരണക്കാരായ മുടിക്കല്‍ പുല്യാടന് സക്കീര്‍ ഹുസൈന് (29), അടിമാലി ശെല്യാംപാറ മാനിക്കല്‍ ക്രെസന്റ് മീരാന്‍കുഞ്ഞ് (സദ്ദാം 28), കോതമംഗലം തങ്കളം അട്ടായം ഷിഹാബ് (31) എന്നിവരെയാണ് സിഐ പി.എല്‍. ജോസിന്റെ നേതൃത്വത്തില്‍ കുടുക്കിയത്. ക്രെസന്റില്‍ നിന്ന് 1.250 കിലോയും സക്കീറില്‍ നിന്ന് 1.200 കിലോയും ഷിഹാബില്‍ നിന്ന് കാല്‍കിലോയും കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവരില്‍ നിന്നും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി പേപ്പറും കണ്ടെടുത്തു. സക്കീര്‍ ഹുസൈനും ക്രെസന്റും തേനിയില്‍ നിന്നും കഞ്ചാവ് കേരളത്തിച്ച് മൊത്തമായി വിതരണം ചെയ്യുന്ന സംഘമാണ്. ഇവരില്‍ നിന്നും ചില്ലറ വാങ്ങി വില്‍ക്കുന്നയാളാണ് ഷിഹാബ്.
ഉത്സവപറമ്പുകളില്‍ കളിപ്പാട്ടം വില്‍പ്പനക്കാരനായ ഷിഹാബിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് കഴിഞ്ഞ ദിവസം പിടിയിലായവരില്‍ നിന്നും എക്സൈസിന് ലഭിച്ച വിവരമാണ് മൊത്തകച്ചവടക്കാരെയും കുടുക്കിയത്. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഷിഹാബിനെ ഫോണില്‍ ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എം.സി റോഡില്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം വിളിച്ചുവരുത്തി. കാര്‍ അകലെയിട്ട ശേഷം ഓട്ടോറിക്ഷയിലെത്തിയ പ്രതി പണം നല്കിയ ശേഷം കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞതോടെ മറഞ്ഞിരുന്ന മറ്റ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ മാറ്റിയിട്ടിരുന്ന കാറില്‍ നിന്നും കാല് കിലോ കഞ്ചാവ് കണ്ടെത്തി.
തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ക്രെസന്റും സക്കീറുമാണ് കഞ്ചാവ് നല്‍കുന്നതെന്ന് വ്യക്തമായി. ഒരു കിലോ കഞ്ചാവ് വേണമെന്ന വ്യാജേന വിളിച്ചുവരുത്തി വട്ടേക്കാട്ടുപടി പമ്പിന് സമീപത്ത് നിന്നും ക്രെസന്റിനെ പൊക്കി. തൊട്ടുപിന്നാലെ സക്കീറിനെ വട്ടേക്കാട്ടുപടി ഷാപ്പ് കവലയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഇരുവരും പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരാണ്. ലോഡുമായി പോയി തിരികെ വരുമ്പോള്‍ തേനിയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങുന്നത്. രണ്ട് കിലോ കഞ്ചാവ് 16,000 രൂപയ്ക്ക് വാങ്ങി 44,000 രൂപയ്ക്കാണ് മറിച്ചുവിറ്റിരുന്നത്. ഷിഹാബിന്റെ പിതാവ് മീരാന്കുട്ടിക്കെതിരെ രണ്ട് കഞ്ചാവ് കേസുകളുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥരായ വി.എ. ജബ്ബാര്‍, പി.കെ. ബാലകൃഷ്ണന്, ടി.ഡി. ജോസ്, സാജന്‍പോള്‍, സി.ടി. സുനീഷ് കുമാര്‍, എം.ടി. സുനില്‍കുമാര്‍, സുരേഷ് ബാബു, പി.ബി. ഷിബു, ടി.എന്‍. ശശി, എം.ജെ. ജീമോള്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: