കൊച്ചി: ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ റിമാന്‍ഡ് കാലാവധി ജൂലൈ 13 വരെ നീട്ടി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.20 ഓടെയാണ് ഇയാളെ പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
മുഖം മറയ്ക്കാതെയാണ് പോലീസ് ഇന്നലെ പ്രതിയെ കോടതിയില്‍ എത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഒന്നും ഇല്ലെന്നായിരുന്നു പ്രതിയുടെ മറുപടി. ദ്വിഭാഷിയും കോടതിയില്‍ ഉണ്ടായിരുന്നു. പ്രതിക്കുവേണ്ടി കോടതി നിര്‍ദ്ദേശിച്ച അഭിഭാഷകന് പി.രാജന് അമീറില്‍ നിന്നും വക്കാലത്ത് ഒപ്പിട്ട് വാങ്ങി. ജയിലില്‍ വച്ച് പ്രതിയുമായി സംസാരിക്കാന്‍ അഭിഭാഷകന് കോടതിയുടെ അനുമതി തേടി.
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിയെ നേരിട്ട് കാണാന്‍ വന്‍ ജനാവലി കോടതി പരിസരത്ത് എത്തിയിരുന്നു. അറസ്റ്റിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും ഇന്നലെയാണ് ജിഷ കൊലക്കേസിലെ പ്രതിയുടെ മുഖം മറയില്ലാതെ പൊതുജനത്തിന് കാണാന്‍ സാധിച്ചത്. കോടതി നടപടികള്‍ക്കുശേഷം 5.45 ഓടെ ഇയാളെ കാക്കനാട് ജില്ലാ ജയിലില്‍ എത്തിച്ചു.
വന്‍ പോലീസ് സന്നാഹത്തോടെയാണ് അമീറിനെ ആലുവ പോലീസ് ക്ലബില്‍ നിന്നും പെരുമ്പാവൂര്‍ കോടതിയില്‍ എത്തിച്ചത്. കാക്കനാട് ജയിലിലും വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: