തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന ചെലവിനുള്ള പണം പോ ലും ട്രഷറിയിലില്ലെന്നും വ്യക്തമാക്കി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധവളപത്രം. യുഡിഎഫ് സര്‍ക്കാര്‍ ധനവകുപ്പ് കൈ കാര്യം ചെയ്ത രീതിയെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ച ധവളപത്രത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ട്രഷറിയില്‍ പണം ഉണ്ടോയെന്ന് നോക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ വരുമാനം എന്തെന്ന് ചിന്തിക്കാതെ താങ്ങാവുന്നതിലധികം കടം വാങ്ങി. അവസാന മൂന്നു ബജറ്റുകള്‍ ഒട്ടും യാഥാര്‍ത്ഥ്യ ബോധത്തോടെയായിരുന്നില്ല. ഇത്രയൊക്കെയായിട്ടും ചെലവു ചുരുക്കാനോ നിയന്ത്രിക്കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ധവളപത്രം വ്യ ക്തമാക്കുന്നു.
ഖജനാവ് രൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴും നികുതി പിരിവില്‍ വന്‍വീഴ്ചയാണ് വരുത്തിയത്. നികുതി പിരിവിലെ വളര്‍ച്ചാനിരക്ക് 20 ശതമാനം വേണ്ടിയിരുന്നു. എന്നാല്‍ നികുതി വരുമാനം 12 ശതമാനമായി ചുരുങ്ങി. 2006-11 ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഇത് 17.4 ശതമാനമായിരുന്നു. അനാവശ്യനികുതി ഇളവുകള്‍ നല്‍കിയും ബജറ്റില്‍ നികുതി കൂട്ടിയശേഷം പിന്നീട് ക്യാബിനറ്റില്‍ വച്ച് കുറച്ചു നല്‍കിയുമാണ് നികുതി വരുമാനം ഇല്ലാതാക്കിയത്. ഉള്ള നികുതി പിരിച്ചെടുക്കുന്നതില്‍ കുറവു വരുത്തുന്നതിന് അഴിമതിയും കെടുകാര്യസ്ഥതയും മുഖ്യപങ്ക് വഹിച്ചു.
സംസ്ഥാനത്തിന്റെ പൊതുകടം ഇപ്പോള്‍ ഒന്നരലക്ഷം കോടിയാണ്. കാര്‍ഷികപദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടില്ല. റവന്യൂ കമ്മി 8199 കോടിയായി. 15,888 കോടിയാണ് ധനക്കമ്മി. യുഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ ഭരണം ഒഴിയുമ്പോള്‍ ട്രഷറിയിലെ നീക്കിയിരുപ്പ് 1009 കോടി മാത്രമാണ്. പെന്ഷന് കുടിശ്ശിക 1000 കോടിയും കരാറുകാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് 1600 കോടിയുമാണെന്ന് ധവളപത്രം പറയുന്നു.
കുടിശ്ശികകള്‍ കിഴിച്ചാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ ട്രഷറി 173 കോടി രൂപയുടെ കമ്മിയാണ് കാണിക്കുന്നത്. 2011 മുതല്‍ ട്രഷറിയിലെ ക്യാഷ് ബാലന്‍സ് ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. 2015 ല്‍ ഇത് 142 കോടി രൂപയാവുകയും 2016 ല്‍ 173 കോടിരൂപ കമ്മിയാവുകയും ചെയ്തു. അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ട ബാധ്യതകളെല്ലാം ചേര്‍ത്താല്‍ 10,000 കോടി രൂപ വേണ്ടിവരും. ക്യൂവിലായതിനാലാണ് ട്രഷറി ബില്ലുകള്‍ മടങ്ങാത്തത്. പണം ട്രഷറിയിലേക്ക് വരുന്ന മുറയ്ക്ക് മാത്രമേ മാറിക്കിട്ടുകയുള്ളൂ.
വര്‍ഷം തോറും റവന്യൂകമ്മി വര്‍ധിക്കുകയാണ്. അനിവാര്യമായ ചെലവുകള്‍ പിറ്റേവര്‍ഷത്തേക്ക് വകമാറ്റിയാണ് യുഡിഎഫ് സര്‍ക്കാര്‍ 2016 ലെ കണക്കുകളില്‍ ഈ കുറവ് വരുത്തിയത്. എന്നാല്‍ മറ്റു ചില ചെലവുകളില്‍ ക്രമാതീതമായ വര്‍ധനവാണ് യുഡിഎഫ് സര്‍ക്കാര്‍ വരുത്തിയത്. പണം വകയിരുത്താതെ ഓരോ ബജറ്റിലും ആയിരം കോടി വീതം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. ബജറ്റിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും സ്കീമുകള്‍ക്കുമായി ഓരോ ആഴ്ചയിലും ക്യാബിനറ്റ് കൂടി തീരുമാനമെടുക്കുകയായിരുന്നെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു.
തനതു നികുതി വരുമാനത്തിലുണ്ടായ ഇടിവാണ് പ്രതിസന്ധിയുടെ രണ്ടാമത്തെ കാരണം. തനതു നികുതി വരുമാനം 2011-16ല്‍ 17.2 ശതമാനത്തില്‍ നിന്ന് 12.4 ആയി ഇടിഞ്ഞു. സംസ്ഥാന ആഭ്യന്തരവരുമാനത്തിലുണ്ടായ കുറവിനെക്കാള്‍ കൂടുതലാണ് നികുതി വരുമാനത്തിലുണ്ടായ ഇടിവ്. നികുതി നിരക്കുകള്‍ ഉയര്‍ത്തിയതും ഇടിവിന്റെ മറ്റൊരു കാരണമാണ്.
ഗള്‍ഫ് വരുമാനത്തിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ധനയാണുണ്ടായതെങ്കിലും സര്‍ക്കാരിന് ഇത് മുതലാക്കാന്‍ കഴിഞ്ഞില്ല. അഴിമതിയും കെടുകാര്യസ്ഥതയും നികുതി പിരിവ് ഇടിയാനുള്ള പ്രധാനകാരണമാണ്. നികുതിപിരിവില്‍ വ്യവഹാരങ്ങളില്ലാത്ത നികുതി ഏതാണ്ട് 6,000 കോടിരൂപയിലധികം വരും. ഇത് പിരിച്ചെടുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: