ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയിലുള്ള സ്വവര്‍ഗരതിക്കാരും (ലെസ്ബിയന്‍, ഗേ) ഉഭയലൈംഗിക ബന്ധക്കാരും(ബൈസെക്ഷ്വല്‍) മൂന്നാം ലിംഗക്കാരല്ലെന്ന് സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യാന്‍ പരമോന്നത നീതി പീഠം വിസമ്മതിച്ചിട്ടുമുണ്ട്. പഴയ ഉത്തരവില്‍(2014 ഏപ്രില്‍1)നിന്നു തന്നെ ഇക്കാര്യം വ്യക്തമാണെന്നും ജസ്റ്റിസ് എ. കെ. സിക്രി, എന്‍.വി. രമണ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇക്കൂട്ടര്‍ മൂന്നാം ലിംഗക്കാര്‍(ഭിന്ന ലിംഗക്കാര്‍) ആണോയെന്ന് പഴയ ഉത്തരവില്‍ നിന്ന് വ്യക്തമല്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഭിന്നലിംഗക്കാരെ(ഹിജഡകള്‍) നിയമപരമായി അംഗീകരിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവ് 2014ലാണ് ഉണ്ടായത്. ഇവരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കക്കാരായി കണ്ട് അഡ്മിഷനുകളിലും തൊഴിലുകളിലും ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും അന്ന് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഹിജഡകള്‍ എന്ന വാക്കില്‍ സ്വവര്‍ഗരതിക്കാരും മറ്റും ഉള്‍പ്പെടുമോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഹര്‍ജി നല്‍കിയിരുന്നു.
ഭിന്ന ലിംഗക്കാര്‍(ട്രാന്‍സ്ജെന്‍ഡര്‍) എന്ന വാക്ക് പൊതുവേ സ്വവര്‍ഗരതിക്കാരെയും എതിര്‍ലിംഗ വേഷം കെട്ടുന്നവരെയും കൂടി ലക്ഷ്യമിട്ട് വിശാലമായിട്ടാണ് ഉപയോഗിക്കുന്നതെങ്കിലും കൃത്യമായ അര്‍ഥത്തില്‍ അതല്ല. വിശാലമായ അര്‍ഥം കോടതി പരിഗണിക്കുന്നുമില്ല. ഹിജഡകളും സ്വവര്‍ഗരതിക്കാരും(ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍) ഒന്നല്ല എന്ന് വ്യക്തമാക്കി കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: