ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞ ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ജ്വലിച്ചുനില്ക്കുന്നത് സര്‍ക്കാരിന്റെ വിദേശനയം തന്നെയാണ്. ഭാരതത്തിന്റെ വിദേശനയത്തെ മോദിക്ക് മുന്‍പും പിന്‍പും എന്നു വേര്‍തിരിക്കത്തക്ക പ്രാമുഖ്യവും പ്രാധാന്യവും അതിനു കൈവന്നിരിക്കുന്നു. 60-കളില്‍ തുടങ്ങിയ നെഹ്റുവിന്റെ ചേരിചേരാനയങ്ങള്ക്കും 70-കളില്‍ ഇന്ദിരാഗാന്ധിയുടെ പ്രകടമായ സോവിയറ്റ് പക്ഷപാതത്തിനും ശേഷം രാജ്യം കണ്ട ആദ്യത്തെ സജീവമായ വിദേശനയമാണ് നരേന്ദ്രമോദിയുടേത്. കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തുടര്‍ന്നുവന്ന ദാസ്യമനോഭാവത്തിലധിഷ്ഠിതമായ വൈദേശികബന്ധങ്ങളെ പങ്കാളിത്ത പ്രാധാന്യമുള്ളതും പരസ്പര ബഹുമാനത്തിലധിഷ്ഠിതവുമായ ഒന്നാക്കിത്തീര്‍ത്തു എന്നുള്ളതാണ് നരേന്ദ്രമോദിയുടെ നേട്ടം. തന്റെ ഉത്സാഹവും വ്യക്തിത്വവും സമജ്ജസമായി വിളക്കിച്ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ പരിപോഷിപ്പിച്ചുകൊണ്ട് അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനുമുന്പില് ശക്തിമത്തായ ഒരു രാഷ്ട്രമായി ഭാരതത്തെ അവതരിപ്പിക്കുക എന്നുള്ള ദൗത്യമായിരുന്നു അധികാരം കൈയാളുന്നവേളയില് അദ്ദേഹത്തില്‍ നിക്ഷിപ്തമായത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അതിന്റെ തന്ത്രപ്രധാനമായ കിടപ്പും സുസ്ഥിരമായ നമ്മുടെ ബഹുസ്വര സമൂഹവും ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും ഏറ്റവും ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമെന്നുള്ള ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ഭാരതത്തിന്റെ പ്രതിഛായയും ശക്തവും സ്ഥിരതയുള്ളതുമായ ഒരു വിദേശനയം രൂപീകരിക്കുന്നതില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകണം.
അധികാരമേല്‍ക്കുന്ന വേളയില്‍ത്തന്നെ ഭാരതത്തിന്റെ വിദേശനയത്തിന്റെ മുന്‍ഗണനാക്രമം നരേന്ദ്രമോദി കൃത്യമായി മനസ്സിലാക്കി എന്നുള്ളതിന് തെളിവാണ് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മറ്റു സാര്‍ക്ക് രാഷ്ട്ര തലവന്മാരെയും തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുവരുത്തി എന്നുള്ളത്. ഭാരത-പാക് ബന്ധം എന്നും നമ്മുടെ വിദേശനയത്തിലെ കീറുമുട്ടിയാണ്. ഭാരതം ഒലിവുമരച്ചില്ലകള് നീട്ടിയപ്പോഴൊക്കെ നമ്മെ മുറിവേല്‍പ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ നയം. അത്തരമൊരു സാഹചര്യത്തില്‍ പൊടുന്നനെയുള്ള ഒരു മാതൃകാമാറ്റം ഉണ്ടാക്കുക ദുഷ്കരം തന്നെയാണ്.
സംഘര്‍ഷത്തിനുപകരം സമാധാനമാണ് ഭാരതത്തിന്റെ മുന്‍ഗണന എന്നുള്ളത് ലോകത്തെ ബോധ്യപ്പെടുത്താന്‍ തുടക്കത്തിലേ മോദിക്ക് കഴിഞ്ഞു. പഠാന്‍കോട്ട് ആക്രമണത്തിന് ശേഷവും 2015 ഡിസംബര്‍ 25 ന് അദ്ദേഹം പാക്കിസ്ഥാന് സന്ദര്‍ശിച്ചത് മറ്റൊന്നും കൊണ്ടല്ല. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷരഹിതമായ ഒരന്തരീക്ഷം ദക്ഷിണേഷ്യയില്‍ ശാക്തികമായ ഒരു സന്തുലനാവസ്ഥ സൃഷ്ടിക്കുമെന്നുള്ള പക്ക്വമായ കാഴ്ചപ്പാടാണ് അത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. ബംഗ്ലാദേശുമായുള്ള അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിച്ചത് എടുത്തുപറയേണ്ട വസ്തുതയാണ്. ഇരുകൂട്ടരും ഇതുവരെ കൈയടക്കിവെച്ചിരുന്ന 162 ഭൂവിഭാഗങ്ങള്‍ പരസ്പരം കൈമാറിയും സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആര്ബിട്രേഷന് കൗണ്‍സിലിന്റെ വിധി അംഗീകരിച്ചും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുവരെ ഇല്ലാതിരുന്ന സഹകരണത്തിന്റെ പാത ഒരുക്കുന്നതില്‍ പ്രധാനമന്ത്രി വിജയം കൈവരിച്ചു എന്നുള്ളത് എടുത്തുപറയേണ്ടുന്ന വസ്തുതയാണ്. ചബാര്‍ തുറമുഖ വികസനം ഭാരത-ഇറാന് ബന്ധത്തിലെ സജീവ ചര്‍ച്ചാവിഷയമായിരുന്നു നാളിതുവരെ.
പ്രസ്തുത തുറമുഖത്തിന്റെ വികസനം ഏറ്റെടുത്ത് നടത്താന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുത്തു. അഫ്ഗാനിസ്ഥാനിലേക്ക് പാക്കിസ്ഥാന് വഴി അല്ലാതുള്ള ഒരു വഴിതുറക്കലാണ് ഭാരതത്തിനത്. പാക്കിസ്ഥാന്റെ ഭീകരവാദ ശ്രമങ്ങള്‍ക്ക് തടയിടാന്‍ സുസ്ഥിരമായ അഫ്ഗാനിസ്ഥാന് ഭാരതത്തിന്റെ ആവശ്യമാണ്. മുന്‍സര്‍ക്കാറുകള്‍ എല്ലാംതന്നെ ഇത് മനസ്സിലാക്കി അഫ്ഗാനിസ്ഥാനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. മദ്ധ്യേഷ്യയില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതിക്ക് തടസ്സമില്ലാത്തതും സുസ്ഥിരവുമായ ഒരാശ്രയകേന്ദ്രമായി ഭാരതത്തിന് ഈ തുറമുഖത്തെ ഉപയോഗപ്പെടുത്താനാകും. സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വാതകക്കുഴലുകള്‍ പാക്കിസ്ഥാന് വഴി കൊണ്ടുവരേണ്ടതിനാല്‍ ഇതുവരെ ആ പദ്ധതി തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. ഭാരതത്തിന്റെ ഭാവി ഊര്‍ജ്ജാവശ്യങ്ങള്‍ സുഗമമായി പരിഹരിക്കാന്‍ ചബാര്‍ തുറമുഖ വികസനം നമ്മെ പ്രാപ്തരാക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വര്‍ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ തടയിടുന്നതിന് തന്ത്രപ്രധാനമായ ഒരു സമുദ്രനയം നമുക്ക് അത്യാവശ്യമാണ്. ശ്രീലങ്കയെ വിശ്വാസത്തിലെടുത്തുകൊണ്ടും മറ്റ് ഏഷ്യാ-പെസഫിക് രാജ്യങ്ങളുമായി കൈകോര്‍ത്തുകൊണ്ടും വേണം ഇത് നേടിയെടുക്കാന്‍. മൗറീഷ്യസ്, സീഷെല്‍സ്, ഫിജി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ അതായിരുന്നിരിക്കണം പ്രധാനമന്ത്രിയുടെ മുഖ്യ അജണ്ട.
ചൈനയുമായുള്ള ഭാരതത്തിന്റെ നയത്തില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യമായിവന്നിരിക്കുകയാണ്. സാമ്രാജ്യത്വമോഹം ഉള്ളില്‍പേറി നടക്കുന്ന ഒരു രാജ്യമാണത്. തന്റെ ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധാലുക്കളും കൗശലക്കാരുമാണവര്. സങ്കര്ഷമില്ലായ്മയും പരസ്പര സഹകരണവുമായിരുന്നു മൂന്ന് പതിറ്റാണ്ടുകളായി ഭാരതം പിന്തുടരുന്ന നയം. അതിര്‍ത്തിയുടെ കാര്യത്തില്‍ തര്‍ക്കമുള്ളപ്പോള്‍ തന്നെ സഹകരിക്കുക എന്നതാണ് ആ നയത്തിന്റെ കാതല്‍. ചൈന ഭാരതത്തിന്റെ പ്രമുഖ വ്യാപാര പങ്കാളിയായത് അങ്ങനെയാണ്. വര്‍ദ്ധിച്ചുവരുന്ന ഭാരതത്തിന്റെ സാമ്പത്തികശക്തിയും ജപ്പാന്, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള ദൃഢബന്ധവും ഭാരത-ചൈനാ ബന്ധത്തില്‍ ഒരു സന്തുലനാവസ്ഥ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. ഷാങ്ഹായി കോര്പ്പറേഷന് കൗണ്‍സിലിലെ ഭാരതത്തിന്റെ അഗത്വം ഇരുരാജ്യങ്ങളിലേയും ബന്ധത്തിലെ പുത്തന്‍ ഉണര്‍വാണ്.
അറബിനാടുകളുമായി ചരിത്രപരമായിതന്നെ നമുക്കുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള തന്റെ സന്ദര്‍ശനങ്ങള്‍വഴി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിന്റെ എണ്ണ ഇറക്കുമതിയുടെ മുഖ്യഭാഗവും ഈ നാടുകളില്‍ നിന്നുതന്നെ. ഏതാണ്ട് 70 ലക്ഷം ഭാരതീയരാണ് ആ നാടുകളില്‍ പണിയെടുക്കുന്നത്. അവര്‍ അയക്കുന്ന വിദേശനാണ്യം നമ്മുടെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന മുഖ്യ ഘടകമാണ്. സിറിയയിലെ ഐഎസ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തിലെ മുസ്ലിം ജനവിഭാഗങ്ങളിലേക്ക് മതാന്ധതയുടെ വിഷവിത്തുകള്‍ സംക്രമിക്കാതിരിക്കാനും അറബിനാടുകളുമായി പ്രത്യേകിച്ച് ഇറാനുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കേണ്ടത് രാജ്യതാല്‍പ്പര്യത്തിന് അനുഗുണമാണ്.
മോദിയുടെ വിദേശനയത്തിലെ പൊന്‍തൂവലായി ഭാരത-അമേരിക്കന്‍ ബന്ധത്തെ നമുക്ക് വിശേഷിപ്പിക്കാം. അമേരിക്കയിലേക്കുള്ള വിസ നിഷേധിക്കപ്പെട്ടിട്ടുള്ള മുന്നനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രത്യേകിച്ചും ! ഈ അസ്പൃശ്യതയില്നിന്നാണ് ഇന്നത്തെ നിലയിലേക്ക് ആ ബന്ധം വളര്‍ന്നത്. ഭാരത ഉപഭൂഖണ്ഡത്തില്‍ അമേരിക്കയുടേത് ഒരു ഇരട്ടത്താപ്പ് നയമാണ്. ഭാരതവുമായി ചങ്ങാത്തം ആഗ്രഹിക്കുമ്പോള്‍ത്തന്നെ പാക്കിസ്ഥാനുമായുള്ള അവരുടെ ആയുധവ്യാപാരം നിര്‍ബാധം തുടരുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രായോഗികതയില്‍ ഊന്നിയ ഒരു ബന്ധമാണ് പ്രധാനമന്ത്രി അമേരിക്കയുമായി ഉണ്ടാക്കിയിരിക്കുന്നത്. പ്രതിരോധ സാമഗ്രികളുടെ വ്യാപാരത്തില്‍ നമ്മുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുവാനും ആ ബന്ധം ഉപകരിച്ചിട്ടുണ്ട്. ന്യൂക്ലിയര്‍ സപ്ലെയേഴ്സ് ഗ്രൂപ്പിലേക്കുള്ള (എന്‍എസ്ജി) ഭാരതത്തിന്റെ പ്രവേശനത്തിന് ആക്കം കൂട്ടാനും അത് ഉപകരിക്കും. ആണവ നിര്‍വ്യാപന കരാറിലെ വിവേചനങ്ങള്‍ വഴി നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ തിരികെ പിടിക്കാനും അമേരിക്കയുമായി ഒരു തന്ത്രപ്രധാനമായ ബന്ധം ഉണ്ടാകേണ്ടത് ആവശ്യമാണ്. മൂന്ന് കോടി പ്രവാസി ഭാരതീയരും ഭാരത വംശജരുമാണ് അമേരിക്കന്‍ വന്‍കരയില്‍ അധിവസിക്കുന്നത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ മാഡിസണ്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനസഞ്ചയം വെളിവാക്കിയത് നരേന്ദ്രമോദിയിലുള്ള അവരുടെ വിശ്വാസവും പ്രതീക്ഷകളുമാണ്.
മോദിയുടെ വിദേശനയം സ്ഥിരോത്സാഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെതുമാണ്. ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്തെടുക്കുക എന്നുള്ളതാണ് അതിന്റെ പ്രത്യേകത. സന്ദേഹങ്ങള്ക്കൊ അറച്ചുനില്ക്കലുകള്ക്കൊ അവിടെ സ്ഥാനമില്ല. ഉയര്‍ന്നുവരുന്ന ലോകശക്തി എന്നുള്ള നിലക്കാണ്, അല്ലാതെ മുട്ടിലിഴയുന്ന മൂന്നാം ലോകരാജ്യമായല്ല മോദി വിദേശവേദികളില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. ഭാരതം സന്ദര്‍ശിക്കാന്‍ വരുന്ന വിദേശികളും ഭാരതത്തില്‍ ഒരു കരുത്തനായ പ്രധാനമന്ത്രി ഉണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ വ്യാവസായികള്‍ തയ്യാറാവുന്നു. അതെ; കാറ്റ് മാറിവീശുകയാണ്, ഇത്തവണ പടിഞ്ഞാറുനിന്ന് കിഴക്കോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: