തിരുവനന്തപുരം: സംസ്ഥാനത്ത് ഡിഫ്തീരിയ മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാത്തവര്‍ക്ക് സ്കൂളിലും കോളേജിലും പ്രൊഫഷണല്‍ കോഴ്സുകളിലും പ്രവേശനം നല്‍കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പുകള്‍ നല്കാതാരിക്കുന്നത് ശിക്ഷാര്‍ഹമാണ്. അത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന് കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. സ്കൂള്‍ പ്രവേശനത്തിന് മുമ്പ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണം. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്നവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. കുത്തിവയ്പ് എടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി നല്‍കണം. ആവശ്യങ്ങള്‍ പരിഗണിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം മുളയിലേ നുള്ളുന്നതിന് തുല്യമാകുമെന്ന് ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം.
പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കിയാല്‍ പോളിയോപോലെ ഡിഫ്തീരിയയും നിഷ്കാസിതമാകുമെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും പ്രതിരോധ കുത്തിവയ്പ് എടുത്തതായി തെളിയിക്കുന്ന കാര്‍ഡ് നിര്‍ബന്ധമാണെന്നും ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ഡോ. ടി.എം. അനന്തകേശവനാണ് കമ്മീഷന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: