ന്യൂദല്‍ഹി: ഹൈദരാബാദില്‍ നിന്ന് എന്‍ഐഎ പിടികൂടിയ ഐഎസ് സംഘവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐഎസ് സംഘം താമസിച്ചിരുന്ന ഹൈദരാബാദിലെ വീട്ടില്‍ നിന്നും പാരീസ്, ബ്രസല്‍സ് ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിതാണ് പുതിയ വിവരം.
പിടിക്കപ്പെട്ട ഐഎസ് സംഘത്തിലെ ഒരാളായ അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ അമൂദിയുടെ വീട്ടില്‍ നിന്ന് ട്രീയാസെറ്റോണ് ട്രൈപെറോക്സൈഡ് (TATP) എന്ന സ്ഫോടകവസ്തുവാണ് കണ്ടെടുത്തത്. അടുത്തിടെ പാരീസ്, ബ്രസല്‍സ് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതും ടിഎടിപി തന്നെയാണ്.
നേരത്തെ ഹൈദരാബാദ് ഐഎസ് സംഘത്തിലെ തലവനില്‍ നിന്ന് ടിഎടിപി ഉണ്ടാക്കുന്നതിന് ആവശ്യമായ അസെറ്റോണ്‍, ഹൈഡ്രജന്‍ പെറോക്സൈഡ്, സള്‍ഫ്യൂരിക്ക് ആസിഡ് എന്നിവ വന്‍ തോതില്‍ കണ്ടെടുത്തിരുന്നു.
ഫാര്‍മസി, ഹാര്ഡ്വെയര്, കടകള്‍, കോസ്മറ്റിക്ക് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ടിഎടിപി ഉണ്ടാക്കാന്‍ സാധിക്കും. അത് തന്നെയാകാം ഐഎസ് സംഘം ഈ സ്ഫോടക വസ്തു തെരഞ്ഞെടുത്തതെന്നാണ് എന്‍ഐഎ വിലയിരുത്തുന്നത്. ഐഎസിലും അല്‍ ഖ്വയ്ദ ഭീകരരിലുമാണ് പ്രധാനമായും ഈ സ്ഫോടക വസ്തു കണ്ടു വരുന്നത്.
ടിഎടിപി സ്ഫോടകവസ്തു ഉപയോഗവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ആദ്യമായാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
റിപ്പോര്‍ട്ടുകളനുസരിച്ച് തിരക്കുള്ള പ്രദേശങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കൂടാതെ വിവിഐപികളേയും ഇവര്‍ ലക്ഷ്യം വച്ചിരുന്നു.
ബുധനാഴ്ച്ചയാണ് ഐഎസ് ഭീകരരെന്ന് സംശയിക്കപ്പെടുന്ന 11 പേരെ എന്‍ഐഎ പിടികൂടിയത്. അതില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: