അടിമാലി (ഇടുക്കി): ബൈസണ്‍വാലി ഇരുട്ടള നെല്ലിക്കാട് ജോണ്സണ് എസ്റ്റേറ്റില്‍ മരംവീണ് മൂന്ന് തൊഴിലാളി സ്ത്രീകള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇരുട്ടള നെല്ലിക്കാട് സ്വദേശി തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ തങ്കം (39), പൊട്ടന്‍കാട് ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ രാജന് (45), ഇരുപതേക്കര്‍ പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്സി (44) എന്നിവരാണ് മരിച്ചത്.
ഇരുപതേക്കര്‍ കൂത്തനായില് ശകുന്തള (44),ഇരുതേക്കര്, ഇരുട്ടള സ്വദേശിനികളായ പരിമള സുബ്രഹ്മണ്യന് (50), ടെല്‍മ (35), തവിട് (46), മുനിയമ്മ (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 12.50 നാണ് സംഭവം.
25 തൊഴിലാളികള്‍ ഒരുമിച്ച് ഏലക്കായ എടുക്കുന്നതിനിടെ ഉണങ്ങി നിന്ന മരം വീണാണ് അപകടം. മരം ഒടിയുന്നതു കണ്ട് സൂപ്പര്‍വൈസറും മറ്റ് തൊഴിലാളികളും ബഹളം വച്ച് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ പാറയുടെ ഇടയില്‍ കുടുങ്ങിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. പാറയിലേക്ക് വീണ കൂറ്റന്‍ മരം പൊട്ടിച്ചിതറി തെറിച്ചെത്തിയ കഷണങ്ങളാണ് അപകടത്തിന് ഇടയാക്കിയത്.
പരിക്കേറ്റവരില്‍ രണ്ട്പേര് സംഭവ സ്ഥലത്തും ഒരാള്‍ അടിമാലിയിലെ ആശുപത്രിയിലുമാണ് മരിച്ചത്.ശക്തമായ കാറ്റിലാണ് മരം കടപുഴകിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരാഴ്ചയായി തുടര്‍ച്ചയായി മഴയുണ്ടായിരുന്നെങ്കിലും ഇന്നലെ അപകട സമയം വരെ മഴ പെയ്തിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഇവിടെ 150 തൊഴിലാളികളാണ് ജോലിയെടുക്കുന്നത്.
ആതിര, അജിത്ത് എന്നിവരാണ് മരിച്ച മേഴ്സിയുടെ മക്കള്‍. ആതിര, ആര്യ എന്നിവരാണ് പുഷ്പയുടെ മക്കള്‍. പാണ്ടിയമ്മ തങ്കത്തിന് മക്കളില്ല. മരിച്ചവരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.രാജാക്കാട് പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം. ഇരുപത് ഏക്കറില്‍ നിന്നും മൂന്നാറിലേക്ക് പോകുന്ന റോഡില്‍ ഇരുട്ടളയില് നിന്നാണ് ജോണ്സണ് എസ്റ്റേറ്റിലേക്ക് പോകുന്നത്. ജീപ്പ് മാത്രമേ ഈ വഴി കടന്ന് പോകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: