പിത്തോര്‍ഗഢ്: ഉത്തരാഖണ്ഡ് വീണ്ടും പ്രളയത്തിന്റെ പിടിയില്‍. ബദരിനാഥ്, കേദാര്‍നാഥ് എന്നിവയടക്കം ചതുര്‍ധാമങ്ങള്‍ നിലകൊള്ളുന്ന മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും മേഘവിസ്ഫോടനവും. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഢ് ജില്ലയിലെ സിംഘാലിയിലും ചമോലിയിലും മഴയിലും മേഘ വിസ്ഫോടനത്തിലും 30 പേര് മരിച്ചു.
വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി അടിയന്തരമായി കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ദേശീയ ദുരന്ത നിവാരണ സേനയെ കേന്ദ്രം അവിടേക്ക് അയച്ചുകഴിഞ്ഞു. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ ആരംഭിച്ച കനത്ത മഴ െവള്ളിയാഴ്ചയും തുടര്‍ന്നു. ഇതുവരെ 100 മില്ലീമീറ്റര്‍ മഴ ഇവിടെ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിലില്‍ അകപ്പെട്ടവര്‍ക്കായി സൈന്യത്തിന്റേയും അര്ദ്ധസൈന്യത്തിന്റേയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്.
സിംഘാലി, പത്താകോട്ട്, ഒഗ്ല, താല് എന്നീ ഗ്രാമങ്ങളിലാണ് മേഘ വിസ്ഫോടനമുണ്ടായത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപവീതം അടിയന്തിര ധനസഹായം നല്‍കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.
മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. കൂടാതെ അളകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രദേശവാസികള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തേയ്ക്കു കൂടി പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് സൂചന.
പിത്തോര്‍ഗഢ് ജില്ലയിലെ പല ഗ്രാമങ്ങളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും പ്രദേശത്തെ മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദേവപ്രയാഗിന് സമീപം ഋഷികേശിനേയും ബദരീനാഥിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 58 താത്കാലികമായി അടച്ചു. ഇതുമൂലം യമുനോത്രി, താല് മുനസ്യാരി പാതയില്‍ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കൂടാതെ കേദാര്‍നാഥ് ദേശീയ പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് താത്കാലിക നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏതാനും വര്‍ഷം മുന്‍പുണ്ടായ പ്രളയം ഉത്തരാഖണ്ഡില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട ദുരന്തത്തെുടര്ന്ന് ചതുര്ധാമങ്ങളിലേക്കേുള്ള പാത പോലും തകര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: