ന്യൂദൽഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ നിന്നും ഭാരതത്തിന് ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഭാരതത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ പാക്കിസ്ഥാൻ ന്യൂദൽഹിയിലേക്ക് കത്തയച്ചിട്ടുണ്ട് എന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. ഇതിന് പ്രതികരണമെന്നോണം ദൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയാണ് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് ഇക്കാര്യം വ്യക്തമാക്കിയത്.
മാധ്യമങ്ങളിൽ നിന്നുമാണ് പാക്കിസ്ഥാൻ കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട കാര്യം തങ്ങൾക്ക് അറിയാൻ ഇടയായതെന്ന് വികാസ് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും തന്നെ ലഭിച്ചിട്ടില്ല. മുംബൈ ഭീകരാക്രമണക്കേസിൽ പാക്കിസ്ഥാനിൽ നടക്കുന്ന എല്ലാ വിചാരണ നടപടികൾക്കും ഭാരതം പൂർണ പിന്തുണ നൽകും. ഇതിന് കാരണക്കാരായ ഭീകരർക്ക് പരാമാവധി ശിക്ഷ ലഭിക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പത്താൻ കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവും പാകിസ്ഥാൻ ഉടൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരതയും സംഘർഷങ്ങളും ഇല്ലാത്ത അന്തരീക്ഷത്തിൽ പാകിസ്ഥാനുമായി എല്ലാ വിഷയങ്ങളിലും ചർച്ച നടത്താൻ ഭാരതം തയ്യാറാണെന്നും വികാസ് സ്വരൂപ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: